പരിസ്ഥിതി സൗഹൃദത്തിൽ അന്തിക്കാട്ട് കുളം

അന്തിക്കാട്
നാല്ഏക്കറിൽ ശുദ്ധജല തടാകം പോലെ നിറഞ്ഞു കിടക്കുന്ന അന്തിക്കാട്ടുകുളം ഇന്ന് ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. നല്ല വെള്ളവും ശുദ്ധവായുവും ആരോഗ്യവും എന്ന ലക്ഷ്യത്തോടെ 1. 90 കോടി രൂപ ചെലവഴിച്ചാണ് ഈ കുളം നവീകരിച്ചത്. നബാഡ് , എംഎൽഎ, പഞ്ചായത്ത്, തൊഴിലുറപ്പ് എന്നീ സംയുക്ത ഫണ്ടുകൾ ഉപയോഗപ്പെടുത്തി കുളത്തിന് ചുറ്റും അലങ്കാര ലൈറ്റുകളും ജിം ഉൾപ്പടെയുള്ള സജ്ജീകരണങ്ങളും ഒരുക്കി. ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനുമായി കുട്ടികൾ ഉൾപ്പെടെ ധാരാളം പേർ ഇതര പഞ്ചായത്തുകളിൽ നിന്നുപോലും ഇവിടെ എത്തുന്നുണ്ട്. കുളത്തിന് ചുറ്റും നടപ്പാത ഒരുക്കിയിട്ടുണ്ട്. പ്രഭാത നടത്തത്തിന് ശേഷം വ്യായാമം ചെയ്ത് കാറ്റു കൊണ്ട് വിയർപ്പകറ്റാൻ ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. മിനി സിവിൽ സ്റ്റേഷൻ, അന്തിക്കാട് പഞ്ചായത്ത് ഓഫീസ്, എക്സൈസ് ഓഫീസ്, അന്തിക്കാട് വെറ്ററിനറി ഹോസ്പിറ്റൽ, തുടങ്ങിയവ അന്തിക്കാട്ടുകുളത്തിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. കുളത്തിന്റെ മൂന്ന് ഭാഗവും സുരക്ഷാ മതിലുകൾ കെട്ടിയിട്ടുണ്ട്. പതിറ്റാണ്ടുകൾ പഴക്കുള്ള ഫലവൃക്ഷങ്ങളാൽ സമൃദ്ധമായ ഒരു ഭാഗം അത് പോലെ തന്നെ സംരക്ഷിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. പേരറിയാത്ത പക്ഷികളുടെയും മറ്റ് ജീവികളുടേയും ആവാസ കേന്ദ്രമാണ് ഇവിടം. കടുത്ത വേനലിൽ മറ്റ് കുളങ്ങളെല്ലാം വറ്റി വരളുമ്പോഴും അന്തിക്കാട് കോൾപ്പാടശേഖരത്തിൽ നിന്ന് ലിഫ്റ്റ് ഇറിഗേഷൻ വഴി അന്തിക്കാട് കുളത്തിൽ വെള്ളം നിറയ്ക്കാൻ സംവിധാനമുണ്ട്. 2018-–19ൽ ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്താണ് നിർമാണം ആരംഭിച്ചത്. 2020ൽ എ വി ശ്രീവത്സൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ വികസനമാണ് വർഷങ്ങൾക്കിപ്പുറവും നിറം മങ്ങാതെ നിൽക്കുന്നത്.










0 comments