ഡിസിസി പിടിക്കാൻ
രാജിനാടകവുമായി അനിൽ അക്കര

പ്രത്യേക ലേഖകൻ
Published on Jun 30, 2026, 12:28 AM | 1 min read
തൃശൂർ
ഡിസിസി നേതൃത്വത്തിനെതിരെ വ്യാപകമായ രോഷം പടരവേ രാജി നാടകവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ്‌സ്ഥാനം ചൊവ്വാഴ്‌ച രാജിവയ്‌ക്കുമെന്ന് തിങ്കളാഴ്‌ച വൈകിട്ട് പത്രക്കുറിപ്പിറക്കി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് കാര്യക്ഷമമായി പ്രവർത്തിക്കാനാണ് രാജിയെന്നാണ് അവകാശവാദം. എന്നാൽ അടാട്ട് പഞ്ചായത്തിൽ ഒതുങ്ങിനിൽക്കുന്നത് തന്റെ രാഷ്‌ട്രീയ ഭാവിക്ക് തടസ്സമാകുമെന്ന തോന്നലാണ് രാജിക്കുപിന്നിലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനമുപയോഗപ്പെടുത്തി വാർത്തകളിൽ കൂടുതൽ നിറയാനും ജില്ലാ കോൺഗ്രസിലെ കൂട്ടയടിയിൽ ഡിസിസി പ്രസിഡന്റ് സ്ഥാനം കൈപ്പിടിയിലാക്കാനുമാണ് നീക്കം. നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ കനത്ത പരാജയത്തെത്തുടർന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ അതൃപ്‌തി പുകയുന്നുണ്ട്. ഒല്ലൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉൾപ്പെടെയുള്ളവർ അന്നുതന്നെ ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുയർത്തിയിരുന്നു. ഉള്ളിൽ നീറിക്കാണ്ടിരുന്ന അതൃപ്‌തി കഴിഞ്ഞ ദിവസം മറ്റത്തൂർ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതോടെ പൊട്ടിത്തെറിയിലെത്തി. ഡിസിസി ഓഫീസിൽ പ്രസിഡന്റിന്റെ കോലവുമായി പ്രതിഷേധ പ്രകടനം നടക്കുന്ന അവസ്ഥയുണ്ടായി. അതിനുശേഷം മറ്റു ചില മണ്ഡലം കമ്മിറ്റികളും ഡിസിസി നേതൃത്വത്തിനെതിരെ രംഗത്തെത്തി. ഇൗ കലങ്ങിമറിച്ചിലിന്റെ തുടർച്ചയാണ് അനിൽ അക്കരയുടെ രാജി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.











0 comments