എറിയാട്ടെ രാസമാലിന്യം നീക്കിത്തുടങ്ങി

എറിയാട്ടെ രാസമാലിന്യം കലർന്ന മണ്ണ് നീക്കുന്നു
കൊടുങ്ങല്ലൂർ
തീരവാസികളുടെ ആശങ്കയകറ്റി രാസമാലിന്യം കലർന്ന മണ്ണ് നീക്കിത്തുടങ്ങി. എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഭൂമി നികത്താനുപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണാണ് ജെസിബി ഉപയോഗിച്ച് മാറ്റുന്നത്. അഴീക്കോട്ടെ ഹരിദാസന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നാണ് ചൊവ്വ രാവിലെ മുതൽ മണ്ണെടുപ്പ് ആരംഭിച്ചത്. ശേഖരിച്ച മണ്ണ് എടയാറിലെ ബിനാനി സിങ്ക് ഫാക്ടറി വളപ്പിലേക്ക് കൊണ്ടുപോകും. ഈ ഫാക്ടറിയിൽ നിന്ന് തള്ളിയ രാസമാലിന്യം കലർന്ന മണ്ണ് കൊണ്ടുവന്ന് തണ്ണീർത്തടങ്ങൾ, കുളങ്ങൾ, തോടുകൾ എന്നിവയാണ് നികത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസപദാർഥങ്ങളാണ് മണ്ണിൽ അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തി. തുടർന്നാണ് മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയത്. കഴിഞ്ഞ ദിവസം ആർഡിഒ വിളിച്ചുചേർത്ത യോഗത്തിലാണ് മണ്ണ് നീക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച ശ്രീനാരായണ സമാജത്തിനു സമീപത്തെ ഭൂമിയിൽ നിന്നാണ് മണ്ണ് നീക്കം ചെയ്യുക. 30 ടൺ മണ്ണ്കൊള്ളുന്ന ട്രയിലറിലാണ് ബിനാനി സിങ്ക് ഫാക്ടറി വളപ്പിലേക്ക് സുരക്ഷിതമായി മണ്ണ് കൊണ്ടുപോകുക റവന്യൂ വകുപ്പ്, എറിയാട് പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ മേൽനോട്ടത്തിലാണ് മണ്ണ് നീക്കം ചെയ്യൽ ആരംഭിച്ചിട്ടുള്ളത്. എടുക്കുന്ന മണ്ണ് തൽക്കാലം ലാൻഡിങ് പ്ലെയ്‌സിൽ സൂക്ഷിച്ചതിനുശേഷം വലിയ ടോറസ് വാഹനങ്ങളിൽ കൊണ്ടുപോകാനാണ് നീക്കം എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ജനപ്രതിനിധികൾ രാവിലെ മുതൽ സ്ഥലത്തെത്തി. കൊടുങ്ങല്ലൂർ തഹസിൽദാർ കെ പി രമേശൻ, കൊടുങ്ങല്ലൂർ എസ്എച്ച്ഒ ഇ ആർ ബൈജു, വില്ലേജ് ഓഫീസർ ലിസി ഷൈനി, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.









0 comments