ഉദ്ഘാടനം ഇന്ന്
പറപറക്കാൻ കേച്ചേരി – അക്കിക്കാവ് ബൈപാസ്

തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന കേച്ചേരി– അക്കിക്കാവ് ബൈപാസ്
കുന്നംകുളം
കേച്ചേരി– അക്കിക്കാവ് ബൈപാസ് തിങ്കളാഴ്ച വൈകിട്ട് 5.30ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. കെ രാധാകൃഷ്ണൻ എംപി, മുരളി പെരുനെല്ലി എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. കുന്നംകുളം നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുകയും തൃശൂരിൽ നിന്ന് കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനാണ് കേച്ചേരി–അക്കിക്കാവ് ബൈപാസ് റോഡ് നവീകരിച്ചത്. ഇതുവഴി ഏകദേശം നാല് കിലോമീറ്റര്‍ ദൂരം യാത്രക്കാര്‍ക്ക് ലാഭിക്കാനാകും. 9.88 കിലോമീറ്റർ നീളമുള്ള റോഡ് വേലൂർ –കുറാഞ്ചേരി സംസ്ഥാനപാതയിലെ കേച്ചേരിയിൽ നിന്നാരംഭിച്ച്, ചാവക്കാട്–വടക്കാഞ്ചേരി സംസ്ഥാനപാത കുറുകെ കടന്ന് തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിലെ അക്കിക്കാവിൽ അവസാനിക്കുന്നു. കിഫ്ബി മാനദണ്ഡപ്രകാരം 12 മീറ്റർ വീതിയിലാണ് റോഡ് നവീകരിച്ചത്. 1.90 കിലോമീറ്റർ നീളത്തിൽ വയലിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ ജിയോ സെൽ–ജിയോ ടെക്സ്റ്റൈൽ സാങ്കേതിക സംവിധാനം വിരിച്ച് സബ്ഗ്രേഡ് ബലപ്പെടുത്തിയാണ് റോഡ് നിർമിച്ചത്. ഈ സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ ആദ്യ റോഡാണ് കേച്ചേരി–അക്കിക്കാവ് ബൈപാസ്. പന്നിത്തടം ജങ്ഷനിൽ 19.39 ലക്ഷം രൂപ ചെലവിൽ കെൽട്രോണിന്റെ നേതൃത്വത്തിൽ സോളാർ പവേർഡ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി റോഡില്‍ യെല്ലോ ബോക്സ് മാർക്കിങും അടയാളപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ ഇത്തരത്തിലുള്ള മാർക്കിങ് നടപ്പാക്കുന്നത് ആദ്യമാണ്. 32.66 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചതിനെ തുടര്‍ന്ന് 2024-ന് ആരംഭിച്ച റോഡുനിര്‍മാണം ഒന്നര വര്‍ഷം കൊണ്ടുപൂര്‍ത്തിയാക്കി. ബാബ് കൺസ്ട്രക്ഷൻ എന്ന കമ്പനിക്കായിരുന്നു നിര്‍മാണ കരാർ. റോഡ് നിര്‍മാണത്തിനായി ഭൂമിവിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയുടെ ആകെ ചെലവ് 48.59 കോടിയിൽ നിന്ന് 54.61 കോടിയായി ഉയർത്തി.











0 comments