സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞു
26 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കനാലിലേക്ക് മറിഞ്ഞ വാന്‍
ചാലക്കുടി
തുമ്പൂര്‍മുഴി വലതുകര മെയിന്‍ കനാലിന്റെ താണിപ്പാറ ഭാഗത്ത് സ്‌കൂൾ വാന്‍ കനാലിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആളൂര്‍ സെന്റ്.ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാനാണ് മറിഞ്ഞത്. വ്യാഴം വൈകിട്ട് 4.30ഓടെ സ്‌കൂളിൽനിന്ന് വിദ്യാര്‍ഥികളുമായി മടങ്ങിവരുന്പോഴാണ് അപകടം. വാന്‍ കനാലിലേക്ക് മറിഞ്ഞ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. കനാലില്‍ അധികം വെള്ളമില്ലാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായി. ആരുടെയും പരിക്ക് ഗുരുതരമല്ല. വീതി കുറഞ്ഞ കനാല്‍ ബണ്ട് റോഡിലൂടെ വന്ന വാഹനം റോഡില്‍ നിന്ന് തെന്നി കനാലിലേക്ക് വീഴുകയായിരുന്നു. ആളൂര്‍ പൊലീസും ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റ വിദ്യാർഥികളായ താണിപ്പാറ മണ്ടത്തറ നയന (10), സഹോദരി അനന്യ (9) എന്നിവരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോട്ട പള്ളൂപറമ്പില്‍ പി വി ഷിഖ (11), പള്ളുപറമ്പില്‍ ശിവാനി (9), പോട്ട പൊറുത്തൂക്കാരന്‍ നിധി ജെയിംസ്, ഞാറേക്കാടന്‍ കെവിന്‍ ഷിനോജ് (13), കൊല്ലെന്‍തേറി എയ്ഡന്‍ (4), അധ്യാപിക നിധിമോള്‍ (45) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും നിരുപമ സന്തോഷ് (11), ആവന്തിക (10), അനാമിക (13), ആദം (13), സയാ എലിസബത്ത് (4), സിയാന്‍ (4), ലാറീസ്(14), ജുലീന (13), അലിന്‍ റോസ് (14), അയന (7), ജാസ്മിന്‍ (5), സോന (14), അബേബ (8), അബിഗെയില്‍ (5), ആന്റണി (14), അനക്‌സ് (13), ഷാരോണ്‍ (9), ജോയല്‍ (13), എയ്‌സന്‍ എന്നിവരെ പോട്ട ധന്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കലക്ടര്‍ ശിഖ സുരേന്ദ്രന്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ജില്‍ ആന്റണി, തഹസില്‍ദാര്‍ ജേക്കബ് തുടങ്ങിവർ ആശുപത്രിയിലെത്തി.










0 comments