ജന്തര്‍മന്തറിലേത് ഭയത്തെ പരാജയപ്പെടുത്തിയ പോരാട്ടം: എ എ റഹീം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ പടിഞ്ഞാറെനടയിലെ പി കൃഷ്ണപിള്ള സ്ക്വയറിൽ നടത്തിയ സെമിനാര്‍ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനം ചെയ്യുന്നു
ഗുരുവായൂര്‍
മോദി ഭരണത്തില്‍ ഇന്ത്യ ഭരിക്കുന്നത് ഭയമാണെന്ന് പറഞ്ഞിടത്തുനിന്ന് ആ ഭയത്തെ ഭയപ്പെടുത്തി പരാജയപ്പെടുത്തിയ പോരാട്ടത്തിന്റെ വിജയമാണ് ജന്തര്‍ മന്തറിൽ നടന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ പടിഞ്ഞാറെനടയിലെ പി കൃഷ്ണപിള്ള സ്ക്വയറിലെ സീതാറാം യെച്ചൂരി നഗറില്‍ "തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടേയും അമിത്‌ഷായുടേയും തിട്ടൂരങ്ങളെ വകവെയ്‌ക്കാന്‍ തയ്യാറാല്ലെന്ന് ഇന്ത്യയിലെ യുവതയും വിദ്യര്‍ഥി സമൂഹവും ഒന്നടങ്കം പറഞ്ഞുകഴിഞ്ഞു. ഭരണഘടന ഉറപ്പ് നൽകുന്ന തൊഴിലിനുള്ള അവകാശം ഉറപ്പാക്കാന്‍ ഇപ്പോഴും ഇന്ത്യയില്‍ കഴിയുന്നില്ല. കരാര്‍വൽക്കരണത്തോടെ ദളിതരും നിസ്വരുമായ മനുഷ്യര്‍ക്കുള്ള സംവരണമെന്ന സംരക്ഷണം ഇല്ലാതാകുന്നെന്നും എ എ റഹീം പറഞ്ഞു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി മുഖ്യപ്രഭാഷണം നടത്തി. സിജെപി സമരം അവസാനിച്ചിട്ടില്ലെന്നും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടരുകയാണെന്നും ആദർശ് എം സജി പറഞ്ഞു. ഇന്ത്യയിലെ യുവജനതയെ ഒന്നാകെ കീഴ്‌പ്പെടുത്താമെന്നത് വ്യാമോഹമാണ്. കൂടുതല്‍ ശക്തമായ സമരങ്ങളുമായി ഇനിയും യുവാക്കളുണ്ടാകും. നരേന്ദ്രമോദിക്ക് എതിര്‍ ശബ്ദമുണ്ടെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാൻ ജന്ദര്‍മന്തര്‍ സമരത്തിനായെന്നും ആദര്‍ശ് എം സജി പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി എറിന്‍ ആന്റണി അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി എച്ച് നിയാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഹസന്‍ മുബാറക്, ശ്രുതി വിഷ്ണു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി ടി ശിവദാസ്, സി സുമേഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി അഭിജിത്, ഏരിയ സെക്രട്ടറി എന്‍ എസ് സഹൃദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സീതാറാം യെച്ചൂരി നഗറിൽ രാവിലെ 10 മുതല്‍ പുസ്തകോത്സവവും ആരംഭിക്കും. പുസ്തകോത്സവം രാത്രിവരെ തുടരും.










0 comments