ആനശല്യം രൂക്ഷം: കർഷകർ പ്രക്ഷോഭത്തിലേയ്ക്ക്

പുത്തൂർ
മാന്ദാമംഗലം വെള്ളക്കാരിത്തടം മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. ഒരു മാസമായി ആനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു. വെള്ളക്കാരിത്തടം, ആനയിറങ്ങുന്ന കാർഷിക മേഖലയിലെ കർഷകരുടെ വാഴ, കവുങ്ങ്, തെങ്ങ്, റബർ, കപ്പ തുടങ്ങിയ വിവിധതരം കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന ആനകൾ ജനവാസ മേഖലയിലേക്ക് കയറുന്നതും പതിവായിരിക്കുകയാണ്. വെള്ളിയാഴിച വൈകിട്ട് വെള്ളക്കാരിത്തടം കമ്യൂണിറ്റി ഹാളിൽ ചേർന്ന നിവാസികളുടെ സർവകക്ഷി യോഗത്തിലാണ് പ്രതിഷേധ പരിപാടി നടത്താൻ തീരുമാനമായത്. വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, കർഷക സംഘടനാ നേതാക്കൾ, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നാട്ടുകാർ രാത്രി മുഴുവൻ പടക്കം പൊട്ടിച്ചും തീ കൂട്ടിയും കൃഷി കാക്കുകയാണ്. എന്നിട്ടും ആനക്കൂട്ടം എല്ലാം തകർക്കുകയാണ്. ഫോറസ്റ്റ് വകുപ്പ് നോക്കുകുത്തിയായി നിൽക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ആനയെ ഉൾവനത്തിലേക്ക് തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ജനവാസ മേഖലയോട് ചേർന്ന് സോളാർ ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments