ഇരിങ്ങാലക്കുട ജനറൽ ആശുപത്രി
താങ്ങായി കീമോ യൂണിറ്റ്

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ യൂണിറ്റ്
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട അർബുദ രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കൈപിടിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി. സർക്കാർ സംവിധാനങ്ങളുടെ കരുത്തും ജീവനക്കാരുടെ പരിചരണവും ചേർന്ന് ഇൗ വർഷം സെപ്‌തംബർ വരെ 5097 രോഗികൾക്കാണ് ആശുപത്രി സാന്ത്വനം പകർന്നത്. ഇവരിൽ 1988 രോഗികൾക്ക് സൗജന്യ കീമോ ചികിത്സ നൽകി. മറ്റു രോഗികൾക്ക് ഒപിയിൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ആവശ്യമുള്ള സേവനം ലഭ്യമാക്കി. കീമോ തെറാപ്പി സേവനം പൂർണമായും സൗജന്യമാണ്. രോഗനിർണയം പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് നൽകുന്ന കീമോ ചാർട്ട് അനുസരിച്ച് എത്ര സൈക്കിൾ കീമോ വേണമെങ്കിലും ഇവിടെ ചെയ്യാൻ സാധിക്കും. തുടർചികിത്സകളും ഇവിടെത്തന്നെ ലഭിക്കും. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് കെഎംസിഎൽ വഴി മരുന്നുകൾ ലഭ്യമാണെങ്കിൽ അതും സൗജന്യമായി നൽകും. അല്ലാത്തപക്ഷം മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ടി വരും. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട മറ്റെല്ലാ സൗകര്യങ്ങളും സൗജന്യമാണ്. മറ്റു ആശുപത്രികളിൽ പ്രാഥമിക കീമോതെറാപ്പി പൂർത്തിയാക്കിയവർക്കുള്ള തുടർചികിത്സകളും നൽകും. ഹോർമോൺ തെറാപ്പിയും ഇൻഷുറൻസ് മുഖേന സൗജന്യമായി ചെയ്യാനാകുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. 2019 ഡിസംബർ 19-നാണ് ആശുപത്രിയിൽ കീമോ യൂണിറ്റ് ആരംഭിച്ചത്. കാസ്പ്, മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ സാമ്പത്തിക പിന്തുണയിലാണ് യൂണിറ്റ് മുന്നോട്ടുപോകുന്നത്. ഓങ്കോളജിസ്റ്റ്, ഹെഡ് നഴ്സ്, രണ്ട് സ്റ്റാഫ് നഴ്സുമാർ, രണ്ട് ഗ്രേഡ് 2 സ്റ്റാഫ് എന്നിവരടങ്ങിയ സംഘമാണ് രോഗീപരിചരണം നടത്തുന്നത്. തിങ്കൾ മുതൽ ശനി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കീമോ ചികിത്സ ലഭ്യമാണ്.










0 comments