ബിജെപി ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുമ്പോള്‍ പൊലീസ് കാഴ്ച്ചക്കാരായി നിന്നു; വീഡിയോ പങ്കുവെച്ച് മഹുവ മൊയ്ത്ര

കൊല്‍ക്കത്ത : തനിക്കെതിരെ അക്രമം അഴിച്ചുവിടാൻ ബിജെപി ഒത്താശ ചെയ്തെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളിൽ സ്വന്തം പാർടി മണ്ഡലത്തിൽ മീറ്റിങ്ങിനിടെയാണ് തനിക്കെതിരെ മുട്ടയേറും കല്ലേറുമുണ്ടായതെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.
അക്രമത്തിൽ തനിക്ക് പരിക്കേറ്റതായും എക്സിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് തൃണമൂൽ എംപി വ്യക്തമാക്കി. താൻ സംസാരിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ജനാലകൾക്ക് നേരെ ജനക്കൂട്ടം മുട്ടയെറിയുന്നതും ആർപ്പുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബിജെപിയുടെ ഗുണ്ടകൾ എന്നെ ആക്രമിക്കുമ്പോൾ പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. അക്രമണത്തിൽ എനിക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു, മഹുവ മൊയ്ത്ര കുറിച്ചു.
ബിജെപി സർക്കാർ അധികാരമേറ്റത് മുതൽ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും പൊലീസ് ഭരണകൂടം നിശബ്ദരായി വെറും കാഴ്ചക്കാരാവുകയും ചെയ്തുവെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ യാതൊരു ശ്രമവും നടത്തിയില്ലെന്ന് ആരോപിച്ച്, പശ്ചിമ ബംഗാൾ ഡിജിപി സിദ്ധ നാഥ് ഗുപ്തയ്ക്ക് അയച്ച സന്ദേശത്തില്‍ മെഹുവ മൊയ്ത്ര പറഞ്ഞു. ഡിജിപിയെ നേരിട്ട് വിളിച്ച് ലൊക്കേഷൻ കൈമാറിയിട്ടും പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തത്. ക്രമസമാധാനം പാലിക്കാനും ജനക്കൂട്ടത്തെ അടിയന്തരമായി പിരിച്ചുവിടാനും ഡിജിപി ഇടപെടണമെന്നും മഹുവ ആവശ്യപ്പെട്ടു.










0 comments