ഡ്രംസിൽ വിസ്മയം തീർത്ത് വിഷ്ണു പ്രയാഗ്

പെരിങ്ങോട്ടുകര
ഡ്രംസിൽ താളവിസ്മയം തീർത്ത് പത്തുവയസ്സുകാരൻ വിഷ്ണു പ്രയാഗ്. ശിവമണിയെപ്പോലെ അറിയപ്പെടുന്ന കലാകാരനാകണമെന്നാണ് പഴുവിൽ ഗോകുലം പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇൗ മിടുക്കന്റെ ആഗ്രഹം. വയലിൻ, പിയാനോ, ഹാർമോണിയം, ഗിത്താർ എന്നിവയെല്ലാം അനായാസം കൈകാര്യം ചെയ്യുമെങ്കിലും ഡ്രം വാദനമാണ് ഏറ്റവും പ്രിയം. അഞ്ചാം വയസ്സിൽ മനോജ് ചെറുശേരിയിൽ നിന്നാണ് വിഷ്‌ണു പ്രയാഗ് ഡ്രംസ് അഭ്യസിക്കാൻ തുടങ്ങിയത്. സ്കൂൾ സമയം കഴിഞ്ഞ് വൈകിട്ട് ഒഴിവ് സമയത്താണ് പരിശീലനം. ഇപ്പോൾ ഏതൊരു പ്രൊഫഷണൽ കലാകാരനെയും വെല്ലുന്ന മികവിൽ വിഷ്ണു ഡ്രംസിൽ മാസ്മരിക താളം കാഴ്ചവയ്ക്കും. ലണ്ടൻ ആസ്ഥാനമായ ട്രിനിറ്റി കോളേജിൽ ഓൺലൈനായി ഡ്രംസ് പരിശീലനവും തുടരുന്നുണ്ട്. നല്ലൊരു ഗായകൻ കൂടിയായ വിഷ്ണു ഏതാനും സംഗീത ആൽബങ്ങളിലും പാടിയിട്ടുണ്ട്. കരാത്തെയിൽ പരിശീലനവും നേടിയ വിഷ്ണുപ്രയാഗ് പെരിങ്ങോട്ടുകര ദേവസ്ഥാനം കുടുംബാംഗങ്ങളായ വിഷ്ണുപ്രിയയുടെയും അരുൺ അശോകിന്റെയും മകനാണ്.









0 comments