പെൺ തൊഴിലിടം, ഐഎസ്‌ഒ ആശുപത്രി...
തിളങ്ങും കൊടകര ബ്ലോക്ക് പഞ്ചായത്ത്

കൊടകര ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ നിർമാണം പുരോഗമിക്കുന്ന പെൺതൊഴിലിടം
പുതുക്കാട്
തദ്ദേശ സ്ഥാപനത്തിനുകീഴിൽ സ്‌ത്രീകൾക്കുമാത്രമായി ഒരു തൊഴിലിടം. ചരിത്രത്തിലിടം പിടിക്കുന്ന പദ്ധതി പൂർത്തീകരണത്തോടടുക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി പെൺ തൊഴിലിടം എന്ന ആശയം സാക്ഷാൽക്കരിക്കാൻ പോകുന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഭരണസമിതി. 1500 വനിതകൾക്ക് തൊഴിലിടം ഒരുക്കാനായി 30 കോടി രൂപ ചെലവിൽ ഒരു ലക്ഷം ചതുരശ്രയടിയിൽ ആറുനിലകളിലായാണ് പെൺ തൊഴിലിടമൊരുങ്ങുന്നത്. പൂർത്തീകരണ ഘട്ടത്തിൽ എത്തിയ"പെൺ തൊഴിലിടം' ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനം സ്ത്രീകൾക്കായി മാത്രം തൊഴിലിടം ഒരുക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ വർക്ക് നിയർ ഹോം എന്ന ആശയത്തിൽ നിന്നാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ "പെൺ തൊഴിലിടം' പദ്ധതി പിറവി കൊള്ളുന്നത്. ബ്ലോക്ക് പഞ്ചായത്തിനും ആശുപത്രികൾ ഉൾപ്പെടെ എല്ലാ ഘടക സ്ഥാപനങ്ങൾക്കും ഐഎസ്ഒ നേടിയെടുക്കാൻ കഴിഞ്ഞു. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് - മൂന്നുഷിഫ്റ്റ് സൗജന്യ നിരക്കിൽ പ്രവർത്തന സജ്ജമാക്കിയതും സ്കാനിങ് ആരംഭിച്ചതും ലാബിന്റെ പ്രവർത്തനം വിപുലപ്പെടുത്തിയതും ഭരണസമിതിയുടെ നേട്ടങ്ങളാണ്. പുതിയ മെയിൽ വാർഡും താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കി. കോടാലിയിലെ സിഎച്ച്സിയിലെ നവീകരിച്ച ഒപി ബ്ലോക്ക് ഹൈടെക് ആശുപത്രികളുടേതിന് സമാനമാക്കി. ഒരുകോടി രൂപയുടെ പുതിയ ഐ പി ബ്ലോക്കിന് ഡിപിആർ തയ്യാറാക്കി വരുന്നു. രണ്ട് ആശുപത്രിയും കായകല്പം അവാർഡ് തിളക്കത്തിലുമാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം മൂന്നുതവണ നേടിയത് കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ മികവിനെ അടയാളപ്പെടുത്തുന്നു. ആദ്യടേമിൽ സിപിഐ എമ്മിലെ എം ആർ രഞ്‌ജിത്തും രണ്ടാം ടേമിൽ സിപിഐയിലെ കെ എം ചന്ദ്രനുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായത്.










0 comments