ഇനിയും ഉയരും മികവിന്റെ കേന്ദ്രങ്ങള്‍

മൂന്നുകോടി പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കുറ്റൂര്‍ സിഎംജിഎച്ച്എസ്എസ്
ജിബിന സാഗരന്‍
Published on Feb 08, 2026, 12:57 AM | 1 min read
തൃശൂര്‍
"ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്നത് എൽഡിഎഫ് സര്‍ക്കാരിന്റെ മുദ്രവാക്യം മാത്രമല്ല, കേരളീയ വിദ്യാഭ്യാസത്തെ പൂര്‍ണമായും അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാനുള്ള ലക്ഷ്യവാക്യമാണ്. എല്ലാ പൊതുവിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീവ്രയജ്ഞത്തിലാണ് സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പഠനത്തിനാവശ്യമായ പുതുലോകം തന്നെ സ്‌കൂളിന് ചുറ്റും സൃഷ്ടിക്കുകയാണ്. ജില്ലയില്‍ 14 സ്കൂളുകള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകും. പ്ലാന്‍ഫണ്ടും എംഎല്‍എ ആസ്തിവികസന ഫണ്ടും ഉപയോഗിച്ച് നിര്‍മിച്ച സ്കൂളുകളാണിവ. കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ്, ഇരട്ടപ്പുഴ ജിഎല്‍പിഎസ്, പഴമുക്ക് ജിഎല്‍പിഎസ്, കൊടകര ജിഎച്ച്എസ്എസ്, പട്ടിക്കാട് ജിഎല്‍പി സ്കൂള്‍, പുത്തൂര്‍ ജിഎല്‍പി സ്കൂള്‍, ആശാരിക്കാട് ജിയുപിസ്കൂള്‍, വെള്ളിക്കുളങ്ങര ജിഎല്‍പിഎസ്, ചെമ്പൂക്കര ജിഎച്ച്എസ്എസ് (ഇവയെല്ലാം ഒരു കോടി പ്ലാന്‍ ഫണ്ട്), ദേശമംഗലം ജിവിഎച്ച്എസ്എസ്, കട്ടിലപൂവം ജിഎച്ച്എസ്എസ്, പുലിയന്നൂര്‍ ജിയുപിഎസ് (ഇവയെല്ലാം രണ്ട് കോടി പ്ലാന്‍ഫണ്ട്), കുറ്റൂർ സിഎംജിഎച്ച്എസ്എസ് (മൂന്നുകോടി പ്ലാന്‍ ഫണ്ട്), മുക്കാട്ടുകര ജിഎല്‍പിഎസ്(1.5 കോടി എംഎല്‍എ ഫണ്ട്) എന്നീ സ്കൂളുകളാണ് നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങിയത്. മുക്കാട്ടുകര ജിഎല്‍പിഎസ് സ്കൂൾ ഒഴികെ ബാക്കിയുള്ളവയുടെ ഉദ്ഘാടനം ഈ മാസം നടക്കുമെന്ന് വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍ കെ രമേശ് പറഞ്ഞു. മാര്‍ച്ചില്‍ മുക്കാട്ടുകര ജിഎല്‍പിഎസ് ഉദ്ഘാടനം ചെയ്യും. കുന്നംകുളം ജിഎംബിവിഎച്ച്എസ്എസിന്റെ രണ്ടാംനിലയും ഇരട്ടപ്പുഴ ജിഎല്‍പിഎസിന്റെ ഒന്നാം നിലയുമാണ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചത്. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കിഫ്ബി ജില്ലയ്ക്ക് 160 കോടി അനുവദിച്ചിട്ടുണ്ട്. 66 സ്കൂളുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. ഇതില്‍ 49 എണ്ണം ഹൈടെക്കായി. 15 സ്കൂളുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. രണ്ട് സ്കൂളുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. നബാര്‍ഡ്, തദ്ദേശസ്ഥാപനങ്ങള്‍, സമഗ്രശിക്ഷ കേരളം എന്നിവയുടെ ഫണ്ടുകളിലൂടെയും സ്കൂളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്.










0 comments