റോഡ് വികസനം പൂർത്തിയായി
ഠാണ പഴയ ഠാണയല്ല

ഇരിങ്ങാലക്കുട ഠാണ ജങ്‌ഷൻ തൃശൂർ റോഡ്
ഇരിങ്ങാലക്കുട
എപ്പോഴും ഗതാഗതക്കുരുക്ക് മൂലം വീർപ്പ് മുട്ടിയിരുന്ന ഠാണയിൽ ഇനി ഗതാഗതക്കുരുക്ക് പഴങ്കഥയാവും. ഠാണ - –ചന്തക്കുന്ന് ജങ്ഷന് പുതിയ മുഖം നൽകി റോഡ് വികസനം പൂർത്തിയായി. സംസ്ഥാന സർക്കാർ 52 കോടി രൂപ ചെലവഴിച്ചാണ് ഷൊർണൂർ -–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ റോഡ് നിർമിച്ചത്. ഠാണാവിലെ പൂതംകുളം മുതൽ സെന്റ് ജോസഫ് കോളേജ് ഇറക്കം വരെ 820 മീറ്റർ നീളത്തിലും 17 മീറ്റർ വീതിയിലും നാല് വരി കോൺക്രീറ്റ് പാതയാണിത്. ചാലക്കുടി റോഡിലേക്ക് 100 മീറ്ററും ചന്തക്കുന്നിൽ മൂന്നുപീടിക റോഡിലേക്ക് 50 മീറ്ററും റോഡ് 17 മീറ്ററായി വികസിപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരുകളുടെ വികസന നയവും മന്ത്രി ആർ ബിന്ദുവിന്റെ ഇച്ഛാശക്തിയുമാണ് ഇരിങ്ങാലക്കുടക്കാരുടെ എക്കാലത്തേയും സ്വപ്നമായിരുന്ന ഠാണ–ചന്തക്കുന്ന് റോഡ് വികസനം സാധ്യമാക്കിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അസാധ്യമാണെന്ന് പറഞ്ഞ് ഉപേക്ഷിച്ചിടത്ത് നിന്നാണ് ഒന്നാം പിണറായി സർക്കാർ പദ്ധതി പുനരാരംഭിക്കുന്നത്. റോഡ് നിർമാണത്തിന് ഭരണാനുമതി നൽകി ബജറ്റിൽ 32 കോടി രൂപയും വകയിരുത്തിയിരുന്നു. ഈ സർക്കാരിന്റെ തുടക്കത്തിൽ പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ പദ്ധതിച്ചെലവ് കൂടി. ഭൂമി ഏറ്റെടുക്കാൻ മാത്രം 42 കോടി രൂപയായി. മതിയായ തുക വകയിരുത്തുന്നതിന് ഇടപെട്ട് മന്ത്രി ആർ ബിന്ദു സ്വപ്ന പദ്ധതിയെ യാഥാർഥ്യത്തിലേക്ക് നയിച്ചു. വീടും സ്ഥലവും സ്ഥാപനങ്ങളും തൊഴിലും നഷ്ടപ്പെട്ടവർക്ക് ജീവനോപാധിയും പുനരധിവാസ പദ്ധതിയും നടപ്പിലാക്കി. പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ പ്രത്യേകം ഓഫീസ് തുറന്നു. പരാതിക്കിട നൽകാതെ ഭൂമി ഏറ്റെടുക്കലും മറ്റും പൂർത്തീകരിക്കുവാൻ ഓരോ ഘട്ടത്തിലും മന്ത്രി തന്നെ നേരിട്ട് ഇടപെട്ടു. ഇരു ഭാഗത്തും കാനയും നടപ്പാതകളുമുള്ള റോഡിൽ ഡിവൈഡറുകളുടെ നിർമാണവുമാണ് ബാക്കിയുള്ളത്. ദിശാ ബോർഡുകളും റിഫ്ളക്ടറുകളും വഴിവിളക്കുകളും സ്ഥാപിച്ച് അടുത്ത ദിവസങ്ങളിൽ റോഡ് പൂർണമായി ഗതാഗതത്തിന് തുറന്ന് നൽകും.










0 comments