വര്‍ഗീയതയ്ക്കെതിരെ ബഹുജന മുന്നറ്റം

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ വർഗീയതയ്ക്കെതിരെ ബഹുജന സംഗമത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ ആർ എൽ ശ്രീലാൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

സ്വന്തം ലേഖകൻ
Published on Jan 31, 2026, 12:08 AM | 1 min read
തൃശൂര്‍
വിദ്വേഷവും വര്‍ഗീയതയും നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന കാലത്ത് പ്രതിരോധത്തിന്റെ മുന്നേറ്റമായി ബഹുജന സംഗമം. ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിലാണ് ബഹുജന സംഗമം സംഘടിച്ചത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തെക്കേഗോപുര നടയില്‍ ‘ഗാന്ധിജിയെ ഓര്‍ക്കാം, കേരളത്തെ കാക്കാം’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സോന കെ കരീം അധ്യക്ഷയായി. ബഹുജന സംഗമത്തിന് മുന്നോടിയായി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ശക്തന്‍ സ്റ്റാന്‍ഡ്, വടക്കേ സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തില്‍ സിഎംഎസ് സ്കൂളിന് മുന്നില്‍നിന്നും എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥി കോര്‍ണറില്‍ നിന്നും തെക്കേഗോപുര നടയിലേക്ക് റാലി നടന്നു. ആയിരങ്ങള്‍ അണിനിരന്ന റാലി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുകയും പേരുമാറ്റുകയും ചെയ്യുകയാണ് കേന്ദ്രം. ഇതിനെതിരായ ശക്തമായി പ്രതിഷേധമായിരുന്നു ബഹുജന സംഗമത്തില്‍ ഉയര്‍ന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് റോസല്‍രാജ്, കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, അശോകന്‍ ചരുവില്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജിഷ്ണു സത്യൻ, ജില്ലാ സെക്രട്ടറി അനസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്‍ എല്‍ ശ്രീലാല്‍ പ്രതിജ്ഞ ചൊല്ലി. പ്രകടനത്തിന് മഹിളാ അസോസിയേഷന്‍ ജില്ലാ ജോ. സെക്രട്ടറിമാരായ കെ ബി സുധ, കര്‍മല ജോണ്‍സണ്‍, ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഗിരിജ, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഡോ. ഫസീല തരകത്ത്, സുകന്യ ബൈജു, ജില്ലാ ട്രഷറര്‍ കെ എസ് സെന്തില്‍ കുമാര്‍, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം എം മേഘ്ന എന്നിവര്‍ നേതൃത്വം നല്‍കി. (ഗാന്ധിഘാതകരുടെ വേട്ട ഇന്നും തുടരുന്നു: മറിയം ധാവ്ളെ– പേജ് 18)











0 comments