ഭയമില്ലാതെ ഉറങ്ങാം

പുനർഗേഹം പദ്ധതിയിലൂടെ ലഭിച്ച വീടിന് മുന്നിൽ അഴീക്കോട് സ്വദേശി പഴുപറമ്പിൽ കയ്യ
പി വി ബിമൽ കുമാർ
Published on Dec 09, 2025, 10:38 PM | 1 min read
കൊടുങ്ങല്ലൂർ
‘സർക്കാർ സഹായമില്ലെങ്കിൽ ഞങ്ങൾ വഴിയാധാരമാകുമായിരുന്നു. ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് ഞങ്ങളെ ചേർത്തുപിടിച്ചത്. താമസത്തിനായി പുതിയ വീട്ടിലേക്ക് കയറിയപ്പോഴുണ്ടായ സന്തോഷം പറയാൻ കഴിയില്ല.’ പഴുപറമ്പിൽ കയ്യ പറഞ്ഞു. കയ്യയുടെ വാക്കുകൾ കടലാക്രമണത്തിന്റെ ഭീതിയിൽ കഴിഞ്ഞിരുന്ന ഒരായിരം പേരുടെ ശബ്ദമാണ്. ഓഖി ചുഴലിക്കാറ്റിന്റെ രൗദ്രതയിൽ കടപ്പുറത്തെ വീടുകൾ തകർന്നപ്പോൾ തകർന്നത് അവരുടെ നെഞ്ചകം കൂടിയായിരുന്നു. വീശിയടിക്കുന്ന തിരമാലകൾ തീരം തകർക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട് അവർ ദുരിതാശ്യാസ ക്യാമ്പുകളിൽ അഭയം തേടി. അവരുടെ ദുഖവും സങ്കടവും എൽഡിഎഫ് സർക്കാർ കേട്ടു, അവരെ ചേർത്തുപിടിച്ചു. സർക്കാരിന്റെ കരുതലിൽ മത്സ്യത്തൊഴിലാളികൾ ചിരിച്ചു. കടലിനു മുകളിൽ തിളങ്ങിയ പൂനിലാവ് പോലെ അവരുടെ ജീവിതത്തിൽ വെളിച്ചമെത്തി. കടൽ തല്ലിത്തകർത്ത വീടുകൾക്ക് പകരം പുനർഗേഹം പദ്ധതിയിലൂടെ സുരക്ഷിതമായ സ്ഥലത്ത് മനോഹരമായ വീടുകളിലാണ് മത്സ്യത്തൊഴിലാളികൾ താമസിക്കുന്നത്. പുനർഗേഹം പദ്ധതിയിൽ 10 ലക്ഷം രൂപയാണ് നൽകിയത്. സ്ഥലം രജിസ്റ്റർ ചെയ്യുന്നതിന് 75,000 രൂപയും നൽകി. കയ്പമംഗലം മണ്ഡലത്തിൽ മാത്രം 426 വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്. കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ട എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിൽ കൂടുതൽ വീടുകൾ ലഭിച്ചു. കടലിന്റെ 50 മീറ്റർ പരിധിയിൽ താമസിച്ചിരുന്നവരെ പുനർഗേഹം പദ്ധതിയിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി. വീട് മാത്രമല്ല വള്ളവും വലയും പണിയുപകരണങ്ങളും നൽകി മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് സർക്കാർ പ്രകാശമേകി.











0 comments