തൃശൂർ പെരുമ: 4 സിമ്പോസിയം സംഘടിപ്പിക്കും

തൃശൂർ
ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25–ാം വാർഷികാഘോഷം ‘തൃശൂർ പെരുമ'യുടെ ഭാഗമായി 30, 31 ദിവസങ്ങളിലായി നാല് സിമ്പോസിയങ്ങൾ സംഘടിപ്പിക്കും. 30ന് പകൽ 11 ന് ‘വികസന ബദൽ; തൃശൂരിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ദുരന്തനിവാരണ അ തോറിറ്റി ചെയർമാൻ ഡോ. ജോയ് ഇളമൺ വിഷയം അവതരിപ്പിക്കും. പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് സംസാരിക്കും. പകൽ 2.30ന് നടക്കുന്ന ‘മാധ്യമ നൈതികതയുടെ വർത്തമാന’ത്തിൽ വെങ്കിടേഷ് രാമകൃഷ്ണൻ വിഷയം അവതരിപ്പിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, വി ബി പരമേശ്വരൻ, എം എസ് ശ്രീകല, എൻ ശ്രീകുമാർ, ടി എം ഹർഷൻ എന്നിവർ സംസാരിക്കും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനാകും. 31ന് രാവിലെ 10ന് നടക്കുന്ന ‘കേന്ദ്രം വിലങ്ങിടുമ്പോൾ ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ’ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് വിഷയം അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, വി എസ് സുനിൽ കുമാർ, ലതിക സുഭാഷ്, മുള്ളൂർക്കര സഖാഫി എന്നിവർ സംസാരിക്കും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു അധ്യക്ഷനാകും. പകൽ ഒന്നിന് നടക്കുന്ന ‘നാം നടന്ന വഴികൾ നവോത്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും’ സിമ്പോസിയം ജോൺ ബ്രിട്ടാസ് എംപി ഉദ്‌ഘാടനം ചെയ്യും. കെ എം അനിൽ വിഷയം അവതരിപ്പിക്കും. എം എം നാരായണൻ, ഡോ. സുജ സൂസൻ ജോർജ് എന്നിവർ സംസാരിക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ അധ്യക്ഷനാകും.










0 comments