സംസ്ഥാനത്ത് നേരിട്ട് നീന്തൽ പരിശീലനം നൽകുന്ന ഏക ബ്ലോക്ക് പഞ്ചായത്ത് മതിലകം
നീന്തിപ്പഠിക്കാം, ജീവൻ കാക്കാം

മതിലകം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച നീന്തൽ പരിശീലന കേന്ദ്രം
കൊടുങ്ങല്ലൂർ
ഇനിയൊരു ജീവനും നീന്തലറിയാതെ പൊലിയരുതെന്ന ചിന്തയിലാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് നീന്തൽ പരിശീലന കേന്ദ്രം നാടിന് നൽകിയത്. ആഴങ്ങളിലെ ദുരന്തങ്ങളിൽ പുതുതലമുറ ഇരകളാകുമ്പോൾ വേദനയോടെ നോക്കി നിൽക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താനാണ് ഇൗ ആശയം മുന്നോട്ടുവച്ചത്. ബ്ലോക്ക് പഞ്ചായത്ത് പെരിഞ്ഞനം പഞ്ചായത്തിൽ കണ്ടെത്തിയ 38 സെന്റ് സ്ഥലത്താണ് പരിശീലന കേന്ദ്രം നിർമിച്ചത്. രണ്ട് ഘട്ടമായി 1.23 കോടി രൂപ ചെലവഴിച്ചാണ് നീന്തൽ പഠന സൗകര്യം ഒരുക്കിയത്. സംസ്ഥാനത്ത് നേരിട്ട് നീന്തൽ പരിശീലനം നൽകുന്ന ഏക ബ്ലോക്ക് പഞ്ചായത്തും മതിലകമാണ്. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകൾക്കും ഉപയോഗപ്രദമായാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. കേരളോത്സവത്തിൽ മതിലകം ബ്ലോക്കിലെയും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും നീന്തൽ മത്സരങ്ങളുടെ വേദി കൂടിയായി ഇത് മാറി. വി എസ് സുനിൽകുമാർ കയ്പമംഗലം എംഎൽഎയായിരിക്കെ 2015–-16 ആസ്മി വികസന ഫണ്ടിൽ നിന്നും 61.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ സിൽക്കിനായിരുന്നു നിർമാണ ചുമതല. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 2022–-23 വാർഷിക പദ്ധതിയിൽ 60.9 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളിലേക്ക് പരിശീലന കേന്ദ്രത്തെ ഉയർത്തി. 20 മീറ്റർ നീളവും 10 മീറ്റർ വീതിയും 1.5 മീറ്റർ ആഴവുമുള്ള നീന്തൽ പരിശീലന കേന്ദ്രത്തിൽ ഓസോൺ ജനറേറ്റർ, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡ്രസിങ് റൂം, ശൗചാലയം എന്നിവയും ലൈഫ് ജാക്കറ്റ്, ലൈഫ്ബോയ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചു. നീന്തൽ പരിശീലനത്തിന് സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യം നൽകുന്ന ഈ കാലത്ത് അതിനു മുന്നേ നടന്നാണ് മതിലകം മാതൃകയായത്. സി കെ ഗിരിജ നേതൃത്വം നൽകുന്ന ഭരണസമിതിയുടെ നേട്ടങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഇൗ പരിശീലന കേന്ദ്രം.










0 comments