സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് കോ –ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ക്രമക്കേട്
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തൃശൂർ
തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് കോ –ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്ഥിര നിക്ഷേപം നടത്തിയവരിൽ നിന്ന് ഒന്നര കോടി രൂപയോളം തട്ടിയെടുത്ത നടത്തിപ്പുകാരുടെ മുൻകൂർ ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളി. സ്ഥാപനത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗം, ഓഡിറ്റർ അടക്കമുള്ള നടത്തിപ്പുകാരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് സെഷൻസ് കോടതി തള്ളിയത്. പ്രസിഡന്റ് വിയ്യൂർ തോന്നൂർ വീട്ടിൽ പ്രദീപ് (52 ), സെക്രട്ടറി പേരാമംഗലം അനുഗ്ര റോഡിൽ പടിഞ്ഞാറേപുരക്കൽ വീട്ടിൽ സുനിൽ (61 ), ബോർഡ് അംഗം പാണഞ്ചേരി ചെമ്പൂത്ര കാഞ്ഞിരപറമ്പത്ത് വീട്ടിൽ വിജയൻ (57 ), ഓഡിറ്റർ അയ്യന്തോൾ കീർത്തിനഗർ അമ്പാട്ടുവീട്ടിൽ നന്ദകുമാരി എന്നവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി പി സെയ്തലവി തള്ളി ഉത്തരവായി. 2022 ജൂലയ് മുതൽ 2023 ഏപ്രിൽ വരെയുള്ള കാലയളവിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.സൊസൈറ്റിയിൽ സ്ഥിര നിക്ഷേപം നടത്തി കാലപരിധിക്കു ശേഷം തുക ആവശ്യപ്പെട്ടതിൽ വിവിധ നിക്ഷേപകർക്ക് മുതലോ പലിശയോ ലഭിക്കാതെ വന്നു. തുടർന്ന് നിക്ഷേപകർ സ്ഥാപനത്തിനും നടത്തിപ്പുകാർക്കുമെതിരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതികളിൽ പത്തോളം കേസുകൾ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ സ്ഥാപന നടത്തിപ്പുകാരും സ്ഥാപനത്തിന്റെ ഇന്റേണൽ ഓഡിറ്ററും നൽകിയ മുൻകൂർ ജാമ്യഹർജിയാണ് ജില്ലാ കോടതി തള്ളി ഉത്തരവായത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാർ ഹാജരായി.










0 comments