സർക്കാർ സംവിധാനങ്ങൾ സജ്ജം
ഓണമെത്തി, വാങ്ങാം ഇഷ്ടംപോലെ


സ്വന്തം ലേഖകൻ
Published on Aug 21, 2025, 10:45 AM | 1 min read
ഇടുക്കി
ഓണം സമൃദ്ധമാക്കാൻ വിലക്കുറവിന്റെ മഹാമേളകളുമായി സർക്കാർ സംവിധാനങ്ങൾ. സപ്ലൈകോ, കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പഞ്ഞമില്ലാതെ ഓണമുണ്ണാൻ അവസരമൊരുക്കും. സപ്ലൈകോ ഓണച്ചന്തകൾ 25നും കൺസ്യൂമർഫെഡ് മേളകൾ 26നും തുടങ്ങും. ഓണക്കാലം കാണം വിൽക്കാതെയും പോക്കറ്റുകീറാതെയും ആഘോഷമാക്കാം. വിപണിയിലെ സർക്കാർ ഇടപെടൽമൂലം വെളിച്ചെണ്ണയുടെ വില ഇനിയും കുറയും. സപ്ലൈകോ സജ്ജം സപ്ലൈകോ ജില്ലാ ഫെയർ തൊടുപുഴയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനംചെയ്യും. ഇതിനുപുറമേ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓണച്ചന്തകളുണ്ടാകും. കട്ടപ്പനയിൽ പ്രത്യേക ഫെയറും സംഘടിപ്പിക്കും. ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവരപ്പരിപ്പ്, മല്ലി, മുളക്(500 ഗ്രാംവീതം), പഞ്ചസാര, വെളിച്ചെണ്ണ(ഒരുലിറ്റർ), ജയ അരി, മട്ട അരി, പച്ചരി, കുറുവ എന്നീ 13 ഇനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. സബ്‍സിഡി ഇതര സാധനങ്ങൾക്ക് വൻ വിലക്കുറവുമുണ്ടാകും. പകൽ രണ്ടുമുതൽ നാലുവരെയുള്ള സമയത്ത് ‘ഹാപ്പി അവേഴ്‌സ്’ പ്രത്യേക ഓഫറുകളുമുണ്ട്. ഇൗ സമയത്ത് വാങ്ങിയാൽ 45ശതമാനംവരെ അധിക ഡിസ്‍കൗണ്ടും ലഭിക്കും. പൊതുവിപണിയിൽല 1562 രൂപയിലധികം വിലയുള്ള സാധനങ്ങൾ 1074 രൂപയ്‌ക്ക് ലഭിക്കും. സഞ്ചരിക്കുന്ന ഓണച്ചന്ത എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വിദൂര സ്ഥലങ്ങളെ കണക്കിലെടുത്ത് സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തയൊരുക്കും. 26മുതൽ ചന്ത സഞ്ചരിച്ചുതുടങ്ങും. ഉത്രാടം വരെയാണിത്. വിലകുറയ്‌ക്കാൻ കൺസ്യൂമർഫെഡും കൺസ്യൂമർഫെഡ് ഓണച്ചന്തകൾ 26 മുതൽ ഉത്രാടം വരെ നടക്കും. എട്ട് ത്രിവേണി സ്റ്റോറുകളിലും 76 സഹകരണ സംഘങ്ങളിലുമാണ് ചന്തകൾ. ജില്ലാമേള കട്ടപ്പന സഹകരണ ബാങ്കിൽ നടക്കും. നിത്യോപയോഗ സാധനങ്ങൾ സബ്‍സിഡി നിരക്കിലും മറ്റുള്ളവ 10മുതൽ 30ശതമാനം വരെ വിലക്കുറവിലും ലഭിക്കും. 13ഇനങ്ങള്‍ക്കാണ് സബ്‌സിഡി. പൊതുവിപണിയിൽ 1529 രൂപ വിലയുള്ള സാധനങ്ങൾ 1043 രൂപയ്‌ക്ക് ലഭിക്കും.










0 comments