ഇന്ന് ലോക പക്ഷിദിനം
പറക്കും വിസ്‌മയങ്ങൾ

ഡോ. സലിം അലി പക്ഷി നിരീക്ഷണത്തിൽ (ഫയൽചിത്രം)
കെ എ അബ്ദുൾ റസാഖ്
Published on Nov 12, 2025, 01:04 AM | 1 min read
കുമളി
പക്ഷികളുടെ വിസ്‌മയപ്രപഞ്ചം എന്നും കൗതുകവും രസകരവുമാണ്. രാജ്യത്ത് ബുധനാഴ്ച പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ലോകപ്രശസ്ത പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12നാണ് ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നത്. 1896 നവംബർ 12-ന് മുംബൈയിലായിരുന്നു സലിം അലിയുടെ ജനനം. സലീം അലിയുടെ നേതൃത്വത്തിൽ ഒരു വർഷത്തോളം ദൈർഘ്യമുള്ള പക്ഷിനിരീക്ഷണം നടത്തിയിട്ട് 92 വർഷവും പൂർത്തിയാവുകയാണെന്നും പ്രത്യേകതയാണ്. പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട് തേക്കടിക്കും ഹൈറേഞ്ചിനും പറയാൻ ഒട്ടേറെ കഥകളുണ്ട്. 1933 ജനുവരി മൂന്നിന് ഡോ. സലിം അലിയുടെ നേതൃത്വത്തിൽ മറയൂരിൽനിന്നാണ് ഒരു വർഷം നീണ്ട പക്ഷി സർവേയുടെ തുടക്കം. ഇതിന്റെ 75 -ാം വാർഷികത്തിൽ 2009ലും ഇതേ റൂട്ടിലൂടെ ഒരു വർഷം നീണ്ട പക്ഷി സർവേ സംഘടിപ്പിച്ചിരുന്നു. മറയൂരിൽനിന്ന് ആരംഭിച്ച സമുദ്രനിരപ്പിൽനിന്നും 5000 അടി ഉയരത്തിലുള്ള മൂന്നാർ, കൂടാതെ ശാന്തംപാറ, തട്ടേക്കാട്, കോട്ടയം, പീരുമേട്, തേക്കടി, പച്ചക്കാനം തുടങ്ങി തിരുവിതാംകൂർ- കൊച്ചി സംസ്ഥാനങ്ങളിലൂടെ പക്ഷിയെ തേടിയുള്ള യാത്ര 1933 ഡിസംബർ 31ന് കറുപുന്നയിലാണ് അവസാനിച്ചത്. 1947ൽ കൂടുതൽ വിവരങ്ങൾ ചേർത്ത് ബേർഡ്സ് ഓഫ് കേരള എന്ന പുസ്തകം പുറത്തിറക്കി. ഇതിൽ സൂചിപ്പിച്ച ചില പക്ഷികളെ 2009ൽ നടത്തിയ സർവേയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. 2009 ലെ സർവേയിൽ വംശനാശഭീഷണി നേരിടുന്ന ‘ലെഷർ ഫിഷ് ഈഗിളിനെ' പെരിയാർ ടൈഗർ റിസർവിനുള്ളിൽ മ്ലാപ്പാറ ഭാഗത്ത് സംഘം കണ്ടെത്തി. രണ്ടുമാസം മുമ്പ് തേക്കടിയിൽ നടന്ന ഉരഗ പക്ഷി സർവേയിൽ ബ്ലാക്ക് ബേർഡ്, വൈറ്റ് ത്രേട്ടഡ് ഗ്രൗണ്ട് ത്രഷ് എന്നീ രണ്ട് ഉപവിഭാഗങ്ങളെ കണ്ടെത്തി പക്ഷിപ്പട്ടിയിൽ പുതുതായി ഉൾപ്പെടുത്തി. മലമുഴക്കി വേഴാമ്പൽ ഉൾപ്പെടെ നിരവധി പക്ഷികളെ അടുത്തിടെ നടത്തിയ സർവ്വേയിൽ കണ്ടെത്താൻ കഴിഞ്ഞു. പെരിയാർ കടുവ സങ്കേതത്തിൽ 345 സ്പീഷ്യസ് പക്ഷികളെ കണ്ടെത്തിയിട്ടുള്ളതായി നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ രമേശ് ബാബു പറഞ്ഞു.








0 comments