മൊരിഞ്ഞ് തുടങ്ങി ഉപ്പേരി


സ്വന്തം ലേഖകൻ
Published on Aug 27, 2025, 12:00 AM | 1 min read
ഇടുക്കി
ഓണ സദ്യയ്‍ക്ക് ഇലയിട്ടാല്‍ ഉപ്പേരിയും ശര്‍ക്കരവരട്ടിയും എത്തിയിരിക്കണം. അത് നിര്‍ബന്ധാ. പണ്ടൊക്കെ വീട്ടില്‍ ഒന്നിച്ചിരുന്നാണ് ഏത്തക്കായ അരിയുന്നതും വറുക്കുന്നതുമെങ്കില്‍ ഇന്ന് പാക്കറ്റിലേറി വരണം. വീടുകളില്‍ വറുക്കുന്ന ശീലം മാറ്റാത്തവരുമുണ്ട്. വീട്ടുവളപ്പിൽ വിളഞ്ഞ നേന്ത്രക്കായകൾ കുത്തിയിട്ട് തൊലികളഞ്ഞ് കനംകുറച്ചരിയും. എന്നിട്ടത് ഇരുമ്പുചട്ടിയിലെ തിളച്ചുമറിയുന്ന വെളിച്ചെണ്ണയില്‍ മൊരിയിക്കും. അപ്പോ ഒരു മണം വരും. ഇതാണ് ഓണത്തിന്റെ ആദ്യ പ്രഖ്യാപനം. ഉപ്പേരിയില്ലാതെ "നോ' ഓണസദ്യ. ശര്‍ക്കരവരട്ടിയും അങ്ങനെതന്നെ. അടിമാലിയില്‍നിന്നാണ് ജില്ലയിലേക്ക് നാടൻ ഏത്തയ്‍ക്ക കൂടുതലായെത്തുന്നത്. 45–50 രൂപവരെയാണ് മൊത്തവിപണിയില്‍ കായ കിലോയ്‍ക്ക് വില. പക്ഷേ ഉപ്പേരിക്ക് കിലോ വില 540 മുതല്‍ 580 രൂപവരെയാണ്. സ്ഥാപനങ്ങള്‍ക്ക് അനുസരിച്ച് വിലയില്‍ കൂടുതലും കുറവുമുണ്ടാകും. ശരാശരി 550 എന്ന് പരിഗണിക്കാം. വെളിച്ചെണ്ണ വില കുത്തനെ കൂടിയതോടെയാണ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 100 മുതല്‍ 120 രൂപവരെ ഉപ്പേരിവില വര്‍ധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴാനാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ജില്ലയിലേക്ക് ഏത്തക്കായ എത്തുന്നുണ്ട്. മേട്ടുപ്പാളയം, സത്യമംഗലം, സേലം, ഗുണ്ടൽപ്പെട്ട്, മൈസൂർ തുടങ്ങിയിവിടങ്ങളിൽനിന്നാണ് നേന്ത്രക്കായകൾ കേരളത്തിലേക്ക് വണ്ടികയറുന്നത്. ശര്‍ക്കരവരട്ടിക്കും 500രൂപയ്‍ക്ക് മുകളിലാണ് വില. നാടെങ്ങും ഓണാഘോഷങ്ങള്‍ക്ക് കളമൊരുങ്ങുന്നതോടെ ഉപ്പേരി, ശര്‍ക്കരവരട്ടി വിപണി ഉഷാറാകും.









0 comments