സമരത്തില്‍ അണിനിരന്ന് ആയിരങ്ങള്‍
കേന്ദ്രത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ വൻ പ്രതിഷേധം

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ നടത്തിയ മാര്‍ച്ച്
കട്ടപ്പന
സാധാരണക്കാരുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിയ കേന്ദ്ര നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തില്‍ പ്രതിഷേധം അലയടിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കര്‍ഷകരും തൊഴിലാളികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. പുതുതായി നടപ്പാക്കിയ നിയമം പിന്‍വലിച്ച് പദ്ധതി പുനസ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്തു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിലൂടെ കേന്ദ്രം തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ടു. ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിന്റെ പേരില്‍ 5.5 കോടി കുടുംബങ്ങള്‍ പദ്ധതിയില്‍നിന്ന് പുറത്തായി. പുതിയ നിയമത്തില്‍ കാര്‍ഷിക മേഖലയിലെ ജോലികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. കാര്‍ഷിക സീസണില്‍ 60 ദിവസം തൊഴില്‍ പാലില്ലെന്നുള്ള നിബന്ധനയുമുണ്ട്. വരുമാനവും തൊഴിലും ഇല്ലാതാക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് മെറീന ജോണ്‍ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയംഗങ്ങളായ പി എസ് രാജന്‍, കെ വി ശശി, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ജെ മാത്യു, യൂണിയന്‍ ജില്ലാ സെക്രട്ടറി കെ പി സുമോദ്, നേതാക്കളായ വി ആര്‍ സജി, മാത്യു ജോര്‍ജ്, നിശാന്ത് വി ചന്ദ്രന്‍, എം ലതീഷ് എന്നിവര്‍ സംസാരിച്ചു.










0 comments