മൂന്ന് ചെയിന്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് പട്ടയം
പദ്ധതി പ്രദേശത്തെ ജനതയ്ക്കിത് സ്വപ്ന സാക്ഷാൽക്കാരം

കല്ലാര്‍കുട്ടി പദ്ധതി പ്രദേശം
ടി കെ സുധേഷ്‌കുമാർ
Published on Feb 15, 2026, 12:30 AM | 2 min read
അടിമാലി
നീണ്ട കാത്തിരിപ്പിനൊടുവില്‍ പദ്ധതി പ്രദേശത്തെ ജനതയ്ക്കിത് സ്വപ്ന സാക്ഷാൽക്കാരം. എല്‍ഡിഎഫ് സര്‍ക്കാര്‍ മലയോര ജനതയ്ക്ക് നല്‍കിയ ഒരു ഉറപ്പുകൂടി പാലിക്കപ്പെടുകയാണ്. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം മൂന്ന് ചെയിന്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് ഭൂമി പതിവിനുള്ള അപേക്ഷ തിങ്കള്‍ മുതല്‍ വില്ലേജ് ഓഫീസുകളില്‍ സ്വീകരിച്ച് തുടങ്ങുകയാണ്. മുൻ വൈദ്യുതി മന്ത്രി എം എം മണി എംഎൽഎയാണ് പദ്ധതി പ്രദേശങ്ങളിലുള്ളവർക്ക് പട്ടയം നൽകാൻ നിർണായകമായ ഇടപെടലുകൾ നടത്തിയത്. പിന്നീട് വന്ന കോടതിവിധികൾ അൽപ്പം കാലതാമസമുണ്ടാക്കി. ഇടത് സർക്കാർ ഭൂ പതിവ് നിയമഭേദഗതിചട്ടം പാസാക്കിയതോടെ പത്തുചെയിൻ മേഖലയിലുൾപ്പെടെ 15,000 പേർക്ക് പട്ടയം നൽകാനാണ്‌വഴി തെളിഞ്ഞത്. പതിറ്റാണ്ടുകള്‍ക്ക് മുന്പ് കൃഷിക്കായി കുടിയിരുത്തപ്പെട്ടവരാണ് പദ്ധതി പ്രദേശത്തെ ജനത. കൃഷി ചെയ്യാന്‍ സന്നദ്ധതയുള്ള ആളുകളെ കണ്ടെത്തി ഭൂമിയും വിത്തും കാര്‍ഷിക ഉപകരണങ്ങളും നല്‍കിയാണ് കുടിയിരുത്തിയത്. ജനങ്ങള്‍ കൃഷി ആരംഭിച്ചു താമസിക്കാന്‍ വീടുവച്ചു. അടിസ്ഥാന സൗകരങ്ങളും ഉയര്‍ന്നുവന്നു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെങ്കിലും കൈവശക്കാര്‍ക്ക് പട്ടയം എന്നത് അന്യമായിരുന്നു. ഈ കാത്തിരിപ്പിനാണ് ഒടുവില്‍ ഫലമുണ്ടാകുന്നത്. ആറ് പതിറ്റാണ്ടിലേറേയായി തങ്ങള്‍ താമസിക്കുന്ന മണ്ണിന്റെ അവകാശത്തിനായി കാത്തിരിക്കുന്ന മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് പ്രതീക്ഷയേകി ജോയിന്റ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തി ലാന്‍ഡ് റെക്കോര്‍ഡുകള്‍ തയ്യാറാക്കി കഴിഞ്ഞതായും, കല്ലാര്‍ക്കുട്ടി പത്ത് ചെയിന്‍ മേഖലയിലെ മുഴുവന്‍ കൈവശക്കാര്‍ക്കും ഈ സര്‍ക്കാരിന്റെ കാലത്ത്തന്നെ പട്ടയം നല്‍കുമെന്ന് മന്ത്രി കെ രാജന്‍ കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ അഡ്വ. എ രാജ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി പറഞ്ഞിരുന്നു ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതി പ്രദേശത്തെ പട്ടയ വിതരണത്തെ സംബന്ധിച്ച് റവന്യൂ ജലവിഭവ വൈദ്യുതി മന്ത്രിമാരടങ്ങുന്ന ഉന്നതതല യോഗം ചേർന്നിരുന്നു. സംസ്ഥാനതല പട്ടയമിഷന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ ചെയിൻ മേഖലകളിൽ താമസിച്ചുവരുന്ന യോഗ്യരായ കൈവശക്കാർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടമായി യോഗ്യമായ കൈവശങ്ങൾ സർവ്വേ ചെയ്ത് തിട്ടപ്പെടുത്തി റിക്കാർഡുകൾ തയ്യാറാക്കുന്ന നടപടികൾ പൂർത്തിയായി. ദേവികുളം, ഇടുക്കി താലൂക്കുകളിലായി ഉൾപ്പെട്ടുവരുന്ന കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ പ്രദേശത്തെ യോഗ്യമായ കൈവശങ്ങൾ തിട്ടപ്പെടുത്തുന്നതിന് കെഎസ്ഇബി-–റവന്യു അധികൃതരുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക സർവേ ടീമിനെ നിയോഗിച്ച് ഫീൽഡ് സർവേ പൂർത്തീകരിച്ചിരുന്നു. വെള്ളത്തൂവൽ– കൊന്നത്തടി വില്ലേജുകളിലായി ആകെ 1405 പേരുടെ കൈവശ ഭൂമിയിണ് സർവേ പൂര്‍ത്തീകരിച്ചത്. റിക്കാർഡുകൾ അന്തിമമാക്കി അർഹരായ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. സ്വന്തമായി ഒരുതുണ്ട് ഭൂമിയെന്ന സ്വപ്നം ഇതോടെ യാഥാര്‍ഥ്യമാകുകയാണ്. കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിനായി സിപിഐ എം ജില്ല സെക്രട്ടറി സി വി വർഗീസ്, എൽഡിഎഫ് ജില്ലാ നേതൃത്വവും ഇക്കാര്യത്തില്‍ നടത്തിയ ഇടപെടലുകളുടെ ഫലമാണീ ചരിത്രമുന്നേറ്റം .










0 comments