ലക്ഷംവീട് ദുരന്തബാധിതർ പട്ടിണിസമരം തുടങ്ങി

അടിമാലി പഞ്ചായത്ത് ഓഫീസ് വരാന്തയിൽ ലക്ഷംവീട് ദുരന്തബാധിതർ ആരംഭിച്ച പട്ടിണി സമരം
അടിമാലി
എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസം നടപ്പാക്കാൻ തയ്യാറാക്കത്തതിൽ പ്രതിഷേധിച്ച് അടിമാലി ലക്ഷംവീട് ദുരന്തബാധിതർ അനിശ്ചിതകാല പട്ടിണി സമരം തുടങ്ങി. വാടകയും വീടും ഭൂമിയുമില്ലാതെ, ഞങ്ങൾ എവിടെ ജീവിക്കും സർക്കാരെ എന്നാണ് ഇവർ ചോദിക്കുന്നത്. കൈക്കുഞ്ഞുങ്ങളും, ഗർഭിണിയും, രോഗികളും പ്രായമായവരും കുട്ടികളുമുൾപ്പെടെ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ അന്തിയുറങ്ങുകയാണ്. ഒരുമാസം മുന്പ് ദുരന്തമേഖലയിലെ ദേശീയപാതയോരത്താണ് സമരം ആരംഭിച്ചത്. പിന്നീട് ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ ഇവിടെനിന്നും സമരപന്തൽ ഒഴിപ്പിച്ചതോടെ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധം മാറ്റി. എംപി, എംഎൽഎ, കലക്ടര്‍ ഉള്‍പ്പെടെയുള്ളവർ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍, മരണംവരെ സമരം തുടരാനാണ് തീരുമാനമെന്ന് കുടുംബങ്ങള്‍ വ്യക്തമാക്കി. പുനരധിവാസം ഉറപ്പാക്കാൻ പത്ത് ലക്ഷം വീതമാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ അനുവദിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി വീട് നിർമിച്ച് കൊടുക്കാനുള്ള പദ്ധതി തയ്യാറാക്കാനാണ് കലക്ടറോട് അന്ന് സർക്കാർ നിർദേശിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട് ദുരിതബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10,000 രൂപ വീതം ഒറ്റത്തവണ ധനസഹായവും അനുവദിച്ചു. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചാണ് കഴിഞ്ഞ മാർച്ചിൽ എൽഡിഎഫ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ ജൂൺ രണ്ടിന് കലക്ടർ ഇറക്കിയ ഉത്തരവിൽ അർഹരായവരെ പൂർണമായും ഒഴിവാക്കുകയായിരുന്നു. നിലവിൽ എട്ട് കുടുംബങ്ങൾ കെഎസ്ഇബിയുടെ കോർട്ടേഴ്സിലും 17 കുടുംബങ്ങൾ വാടകയ്ക്കുമാണ് താമസിക്കുന്നത്. സർക്കാർ മാറി വന്നതോടെ വാടക കുടിശ്ശികയാകുകയും പുനരധിവാസ പദ്ധതി അട്ടിമറിക്കുകയുമാണ്.










0 comments