പൊലീസ് മാമന്‍മാര്‍ സൂപ്പറാ....

കല്ലുകുന്ന് അങ്കണവാടി വിദ്യാര്‍ഥികള്‍ കട്ടപ്പന പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍
കട്ടപ്പന
ഈ പൊലീസ് പൊലീസെന്ന് കുറേക്കാലമായി കേക്കണൂ, ന്നാ ഒന്ന് കണ്ടുകളയാം. തോക്കൊക്കെയുണ്ടെന്നാ അമ്മേം അച്ഛേം പറഞ്ഞിട്ടുള്ളത്. പറ്റിയാലതും കാണാം. പൊലീസ് മാമന്മാര്‍ പേടിപ്പിക്കുവോ..? പേടിപ്പിച്ചാ അവിടെനിന്ന് കരയാം.. അല്ലാതെന്താ വഴി... അനിത ചേച്ചിയുടെ കൂടെ പൊലീസ് സ്റ്റേഷൻ കാണൻ പോയപ്പോ ഇതൊക്കെയാകണം കട്ടപ്പന കല്ലുകുന്ന് അങ്കണവാടിയിലെ കുരുന്നുകളുടെ മനസില്‍. പക്ഷേ അവിടെത്തീപ്പോഴോ..? കാക്കിയിട്ട പൊലീസ് മാമന്മാര്‍ ഫുള്‍ ചിരി. പിന്നാലെ മധുരം. ഇതോടെ പിള്ളേര് കൂട്ടായി. പിന്നെ കാര്യങ്ങളൊക്കെ നോക്കിക്കണ്ട് മടക്കം. പൊലീസ് സേവനങ്ങളും സ്റ്റേഷൻ പ്രവര്‍ത്തനങ്ങളും നേരിട്ടറിയാനാണ് വര്‍ക്കര്‍ അനിത റെജി കുട്ടികളുമായെത്തിയത്. കുട്ടികളില്‍ പൊലീസിനെക്കുറിച്ചുള്ള ഭയം അകറ്റി നിയമവ്യവസ്ഥയെക്കുറിച്ച് അവബോധം നല്‍കുകയും ലക്ഷ്യമായിരുന്നു. എസ്‌ഐ ബേബി ബിജുവും പൊലീസുകാരും ചേര്‍ന്ന് കുരുന്നുകളെ സ്വീകരിച്ചു. എഎസ്‌ഐ സതീഷ് കുമാര്‍, എസ് സിപിഒ ജിന്‍സ് വര്‍ഗീസ്, ഫൈസല്‍, എബിന്‍ ജോണ്‍, സിപിഒ ശരണ്യ പ്രസാദ് എന്നിവര്‍ സ്റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും തോക്ക്, വയര്‍ലെസ് എന്നിവയുടെ ഉപയോഗവും പറഞ്ഞുകൊടുത്തു. തിരിച്ചുപോരാൻ നേരം പിള്ളേരുടെ കമന്റ്, "പൊലീസ് മാമന്‍മാര്‍ സൂപ്പറാ...'









0 comments