ധീരരക്തസാക്ഷിത്വത്തിന് കാല്‍ നൂറ്റാണ്ട്
അമരനായി കെ കെ വിനോദ്

രക്തസാക്ഷി കെ കെ വിനോദിന്റെ ചിത്രവുമായി അമ്മ വള്ളിയമ്മ കാർത്തികേയൻ
കട്ടപ്പന
മകന്‍ കെ കെ വിനോദിന്റെ ചിത്രത്തില്‍ നോക്കിനില്‍ക്കുമ്പോള്‍ അമ്മ വള്ളിയമ്മയുടെ കണ്ണുകള്‍ ഈറനണിയുകയാണ്. ചിത്രത്തിൽ തലോടുമ്പോള്‍ കാല്‍ നൂറ്റാണ്ടിനിപ്പുറവും ഉള്ളംപിടഞ്ഞുള്ള സങ്കടക്കടലാണ് ആ മുഖത്ത്. കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കൊലക്കത്തിക്കിരയായി മകന്‍ ധീരരക്തസാക്ഷിത്വം വരിച്ച് 25 വര്‍ഷം പിന്നിടുമ്പോഴും മരണമില്ലാത്ത ഓര്‍മകളാണ് അമ്മ മനസ്സില്‍ നിറയെ. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പോരാട്ടത്തിന്റെ ജ്വലിക്കുന്ന സ്മരണയായി കെ കെ വിനോദ് അമരനായി നിറഞ്ഞുനില്‍ക്കുന്നു. പാര്‍ടിയൊരുക്കിയ കരുതലിന്റെ സുരക്ഷിതത്വത്തില്‍ വിനോദിന്റെ കുടുംബവും. സിപിഐ എം ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ കെ വിനോദ് 2001 മെയ് 16ന് വിനോദ് കൊല്ലപ്പെട്ടത്. അതേവര്‍ഷം മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചേലക്കവല ബൂത്ത് സെക്രട്ടറിയായിരുന്നു സഖാവ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് അധികാരമേറ്റതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ലന്തറ അപ്പച്ചനും മകന്‍ അഭിലാഷും ചേര്‍ന്നാണ് ഇരട്ടയാര്‍ ടൗണില്‍ വിനോദിനെ കുത്തിക്കൊലപ്പെടുത്തിയത്. സിപിഐ എമ്മിലും യുവജന സംഘടനാരംഗത്തും സജീവമായി പ്രവര്‍ത്തിച്ച വിനോദ്, നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു.










0 comments