ഒരു നാരങ്ങയ്‌ക്ക് 15 രൂപ
ഇങ്ങനെ പിഴിയല്ലേ

ജോബി ജോർജ്
Published on Apr 15, 2026, 12:30 AM | 1 min read
ഇടുക്കി
കടുത്ത വേനൽച്ചൂട് കാരണം ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നു. ചൊവ്വാഴ്‌ച കിലോഗ്രാമിന് 160 മുതൽ 200വരെ വിലകൂടി. ഇതോടെ സോഡാ നാരങ്ങാ, ഫ്രഷ്‌ലെൈം, നാരങ്ങാവെള്ളം എന്നിവയ്‌ക്കെല്ലാം അഞ്ചുരൂപവീതം വിലവർധനയുണ്ടായി. നോയന്പ് കാലത്ത്‌തന്നെ നാരങ്ങയ്‌ക്ക് ഉയർന്ന വില ലഭിച്ചിരുന്നു. സംസ്ഥാനത്ത് പൊതുവെ നാരങ്ങാ വാണിജ്യ അടിസ്ഥാനത്തിൽ കൃഷികാര്യമായില്ല. അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക തുടങ്ങിയിടങ്ങളിൽ നിന്നാണ് നാരങ്ങയുടെ വരവ്. എന്നാൽ ഇവിടെ നിന്നുള്ള വരവ് കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. ഹോൾസെയിൽ നിരക്ക് ക്വിന്റലിന് 15,400-ന് മുകളിലാണ്. തണുത്ത പാനീയങ്ങൾക്കുള്ള ഡിമാൻഡ് കൂടിയതിനാൽ വരും ദിവസങ്ങളിലും വില ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ട്. മൊസാന്പി(മധുര നാരങ്ങാ 40– 60 രൂപ നിരക്കിലായിരുന്നു കച്ചവടം. തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയ്‌ക്കും വില ഉയർന്നു.വിപണിയിൽ 35–40 രൂവരെയായി തണ്ണിമത്തൻ കിലോ വില. തണ്ണിമത്തൻ ജ്യൂസിന് 40 രൂപയിൽനിന്നും 60 –80 രൂപാവരെയാണ് വിലവർധനയുണ്ടായത്. സത്യമംഗലം ഉഴവർ ചന്തയിൽ തണ്ണിമത്തൻ ക്വിന്റലിന് 2150– 2300 രൂപയാണ് വിലകൂടിയത്. പൈനാപ്പിൾ വിലയിലും മാറ്റമുണ്ടായി. വാഴക്കുളത്ത് കിലോയ്‌ക്ക് 33 രൂപവിലയ്ക്കാണ് വിറ്റുപോയത്. ഇതോടെ ചില്ലറ വിപണിയിലും വില ഉയർന്നു. ഇടുക്കിയിലെ വിപണികളിൽ ഒന്നാംതരം ഓറഞ്ചിന് കിലോയ്‌ക്ക് നൂറ് രൂപയായും വർധിച്ചു. തൊടുപുഴ മാർക്കറ്റിൽ 100 കിലോഗ്രാം ഓറഞ്ചിന് ഏകദേശം 7,400 മുതൽ 9,750 വരെയാണ് വില നിലവാരം. ഗുണനിലവാരമനുസരിച്ച് വിലയിൽ നേരിയ മാറ്റമുണ്ട്.










0 comments