സിപിഐ എം ജില്ലാ സെക്രട്ടറിയും നേതാക്കളും ഇടപെട്ടു
മണ്ണിടിച്ചില്‍ ദുരന്തബാധിതർ സമരം അവസാനിപ്പിച്ചു

സമരം നടത്തിയ കുടുംബാംഗങ്ങളുമായി അഡ്വ. എ രാജ എംഎല്‍എ സംസാരിക്കുന്നു
അടിമാലി
അടിമാലി ലക്ഷംവീട് നഗറില്‍ ദേശീയപാതയില്‍ നിന്നുമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റ്യന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ദുരന്തബാധിതരുടെ വാടക കുടിശ്ശിക തിങ്കളാഴ്ച കൊടുത്ത് തീര്‍ക്കും. കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് നടപ്പാക്കും. പരമാവധി കുടുംബങ്ങളെ കെ എസ്ഇബിയുടെ കോര്‍ട്ടേഴ്സുകളില്‍ താമസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകള്‍ സമരസമിതി അംഗീകരിച്ചു. ഈ തീരുമാനങ്ങള്‍ അഡ്വ. എ രാജ എംഎല്‍എ സമര കേന്ദ്രത്തിലെത്തി അറിയിച്ചു. വ്യാഴാഴ്ച സമരകേന്ദ്രത്തില്‍ എത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ ഇടപെടലുകളാണ് സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. മന്ത്രിയേയും കലക്ടറേയും ദുരിതബാധിതരുടെ വിഷമതകള്‍ ബോധ്യപ്പെടുത്തിയതോടെ എഡിഎമ്മും സ്ഥലത്തെത്തി. തുടര്‍ന്നാണ് കലക്ട്രേറ്റില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായത്. കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി,ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ എഡിഎം ഷൈജു പി ജേക്കബ്, സമരസമിതി കണ്‍വീനര്‍ കെ എച്ച് സുല്‍ഫിക്കര്‍, സജ്മി, സെലീന, പഞ്ചായത്തംഗം ലത, സലി എന്നിവര്‍ പങ്കെടുത്തു. 15 കുടുംബങ്ങള്‍ വാടക വീടുകളിലുംഎട്ട് കുടുംബങ്ങള്‍ കെഎസ്ഇബിയുടെ കോര്‍ട്ടേഴ്സിലുമാണ് ഇപ്പോള്‍ കഴിയുന്നത്. കരാര്‍ കമ്പനി വാടക കുടിശികയാക്കിയതോടെയാണ് കുടുംബങ്ങള്‍ സമരമുഖത്തേയ്ക്ക് എത്തിയത്. കഴിഞ്ഞ 25 ന് രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.










0 comments