കുഞ്ചിപ്പെട്ടിയും കട്ടമുടിയും വീണ്ടും സ്വര്‍ണമണിഞ്ഞു

നീലമ്മയുടെ സ്വപ്നഭൂമി കുഞ്ചിപ്പെട്ടിയും കട്ടമുടിയും വീണ്ടും സ്വര്‍ണമണിഞ്ഞപ്പോൾ
അടിമാലി
നീലമ്മയുടെ സ്വപ്നഭൂമി കുഞ്ചിപ്പെട്ടിയും കട്ടമുടിയും വീണ്ടും സ്വര്‍ണമണിഞ്ഞു. കട്ടമുടി കുഞ്ചിപ്പെട്ടിയിലെ വൃദ്ധ ദമ്പതികളായ കുമാരസാമിയും നീലമ്മയുമാണ് തരിശായ പാടങ്ങളെ പച്ചപ്പണിയിക്കാൻ ചുക്കാൻ പിടിച്ചത്. മൂന്നാം വട്ടവും നൂറുമേനി വിളവോടെ മലനാടിന്റെ സ്വന്തം ബ്രാന്‍ഡ് കുഞ്ചിപെട്ടി അരിയ്ക്കായി നെല്ല് കൊയ്തെടുക്കാന്‍ ഒരുങ്ങുകയാണ്. ഹരിത കേരളം മിഷന്റെ സഹായത്തോടെയാണ് കാടിന്റെ നടുവിലെ ഈ ഉന്നതിയില്‍ നെല്‍കൃഷി ആരംഭിക്കുന്നത്. പൂര്‍ണിമ,വന്ദന, പ്രിയദര്‍ശീനി കുടുംബശ്രീ അംഗങ്ങളുള്‍പ്പടെ 23 പേരാണ് ഇപ്പോള്‍ ഇവിടെ കൃഷിയിറ ക്കുന്നത്. അത്യൂൽപ്പാദനശേഷിയുള്ള എച്ച്4 വിത്താണ് കൃഷി ചെയ്തത്. അടുത്തയാഴ്ചയോടെ കൊയ്ത്ത് ആരംഭിക്കാന്‍ കഴിയുമെന്നാണ് ഈ കര്‍ഷകര്‍ പറയുന്നത്. ഇത്തവണ ഇടവിളയായി റാഗിയും കൃഷി ചെയ്തിട്ടുണ്ട്. ഇവയും വിളവെടുപ്പിന് തയ്യാറായി. കുഞ്ചിപ്പെട്ടിയില്‍ 16 ഏക്കറിലും കട്ടമുടിയില്‍ ഏകദേശം 10 ഏക്കറിലുമാണ് ഇപ്പോള്‍ കൃഷിയിറക്കിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷമാണ് ഇവിടെനിന്നും കുഞ്ചിപ്പെട്ടി അരി എന്നപേരില്‍ വിപണിയില്‍ ഇറക്കിയിരുന്നു. ഇവര്‍ കൊയ്ത്, മെതിച്ചടുക്കുന്ന നെല്ല് ഒരുമിച്ച് പുഴുങ്ങി ഉണക്കി അരിയാക്കി എടുക്കുകയാണ്. ഇരുമ്പുപാലത്തെ മില്ലില്‍ കൊണ്ടുപോയി കുത്തി അരിയാക്കി കവറുകളിലാക്കിയാണ് വിപണിയിലെത്തിച്ചത്. എന്നാല്‍ ഇത്തവണ മുതല്‍ ഉന്നതിയില്‍വച്ച് നെല്ല് കുത്തിയെടുക്കുന്നതിനുള്ള മില്ല് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ അയ്യായിരം കിലോ അരി വിപണിയിലെത്തിക്കാനാണ് കര്‍ഷക കൂട്ടായ്മ ശ്രമിച്ചത്. കൃഷി കൂടുതല്‍ പാടത്തേയ്ക്ക് വ്യാപിപ്പിച്ചതോടെ കൂടൂതല്‍ അരിവിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. സംഭരണശാലയും മില്ല് ഉൾപ്പെടെയുളള സൗകര്യങ്ങള്‍ ഒരുക്കാനുള്ള പരിശ്രമത്തിലാണ് ഈ ആദിവാസി കര്‍ഷകര്‍. എന്‍ജിഒ യൂണിയന്‍ സഹായത്തോടെയാണ് ആദ്യം നെല്‍കൃഷിയിലേക്ക് തിരിയുന്നത്. കാടിനുള്ളില്‍ മണ്ണിനെ പൊന്നാക്കുന്ന ഈ കര്‍ഷകര്‍ വലിയ പ്രതീക്ഷയിലാണ്. നഷ്ടത്തിന്റെ പേരില്‍ പലരും ഉപേക്ഷിച്ച നെല്‍കൃഷി പാടത്ത് പൊന്‍കതിരണിയിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് തെളിയിക്കാന്‍.










0 comments