ad
Deshabhimani

print edition കരൾ പിളർന്ന കാഴ്ച; കേരളം ഞെട്ടിയ പുല്ലുമേട് ദുരന്തത്തിന്‌ 15 വർഷം; മരണപ്പെട്ടത് 102 തീർഥാടകർ

Pullumedu Tragedy.

പുല്ലുമേട് ദുരന്തം ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jan 14, 2026, 10:52 AM | 1 min read

കുമളി: തിക്കിലും തിരക്കിലുംപ്പെട്ട് 102 ശബരിമല തീർഥാടകർ കൊല്ലപ്പെട്ട പുല്ലുമേട് ദുരന്തത്തിന് ബുധനാഴ്ച 15 വർഷം. നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയ പുല്ലുമേട് ദുരന്തം നടന്നത് 2011 ജനുവരി 14നായിരുന്നു.


മകരവിളക്ക്‌ ദർശനം കഴിഞ്ഞു മടങ്ങവെയാണ് തിക്കിലും തിരക്കിലുംപ്പെട്ട് വിവിധ സംസ്ഥാനക്കാരായ 102 തീർഥാടകർ മരണപ്പെട്ടത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരുടെ ജീവനാണ്‌ പൊലിഞ്ഞത്. അന്ന്‌ രണ്ടു ലക്ഷത്തോളം പേർ മലമുകളിൽ തടിച്ചുകൂടിയിരുന്നു. തിരക്കിലമർന്ന്‌ ശ്രീലങ്കയിൽനിന്ന്‌ എത്തിയ തീർഥാടകരും മരിച്ചിരുന്നു. ഇടുങ്ങിയ പാതയിൽ കുരുങ്ങി താഴേയ്‌ക്കുവീണ ആളുകളുടെ മുകളിലേക്ക് വീണ്ടും ആളുകൾ വീഴുകയായിരുന്നു. ഇത് വൻദുരന്തത്തിന് ഇടയാക്കി.


Pullumedu stampede Tragedyപുല്ലുമേട്ടിൽ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങൾ ലോറിയിൽ വണ്ടിപ്പെരിയാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: മനു വിശ്വനാഥ്



സാധാരണ എല്ലാ വർഷവും 6.45ഓടെയാണ് മകരവിളക്ക് കാണാറുള്ളത്. സംഭവദിവസം അരമണിക്കൂർ വൈകി 7.15നാണ്‌ മകരവിളക്ക് കണ്ടത്‌. സമീപത്ത് ആനയുണ്ടെന്ന പ്രചാരണവും ദർശനം വൈകിയതിനാൽ ആളുകൾ വേഗതയിൽ താഴേയ്‌ക്ക് ഇറങ്ങിയതും തൊട്ടടുത്ത ദിവസം പൊങ്കൽ ആയതിനാൽ മടങ്ങാനുള്ള തിരക്കും തിരക്ക് വർധിപ്പിക്കാൻ ഇടയാക്കി. വീതി കുറഞ്ഞതും ചെരിവുള്ളതുമായ വഴിയിൽ രൂപപ്പെട്ട അസാധാരണ തിരക്കും അപകടത്തിന് കാരണമായി. ദുരന്തമുണ്ടായ ഭാഗത്ത് അയൽ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ തീർഥാടകരുടെ നൂറുകണക്കിന് വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തതും അപകടമുണ്ടായ ഭാഗത്തെ വഴിയുടെ ചെരിവും വീതിക്കുറവും വനംവകുപ്പ്‌ ചങ്ങലയിട്ട് ബന്ധിച്ചിരുന്നതും അപകടം സൃഷ്ടിക്കുന്നതിൽ പ്രധാന വില്ലനായി മാറി.


മകരവിളക്ക് ദർശനം കഴിഞ്ഞെത്തിയ വലിയ ജനക്കൂട്ടം കൂടിയായപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായി. തിക്കിലും തിരക്കിലും വീണുപോയവരുടെ മുകളിലേക്ക്‌ ആളുകൾ വന്നുവീഴുകയായിരുന്നു. ഇതുമൂലം താഴെ വീണവർക്ക് എഴുന്നേൽക്കാനാകാതെ അടിയിൽപ്പെട്ട് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ മനുഷ്യക്കൂമ്പാരമായി മാറിയെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നത്. വള്ളക്കടവ്‌ കോഴിക്കാനത്തുനിന്നുള്ള വീതി കുറഞ്ഞതും ദുർഘടവുമായ വനപാതയിൽ രക്ഷാപ്രവർത്തനം വൈകിയതും നിരവധി ജീവനുകൾ പൊലിയാനിടയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home