മാതൃകാ ലോകകപ്പ് സമാപിച്ചു

പൊഴിയൂർ എസ്എംആർസിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച ഫിഫ മോഡൽ ലോകകപ്പ് മത്സരത്തിൽ വിജയിച്ച സ്വീഡൻ ടീം കപ്പ് ഏറ്റുവാങ്ങുന്നു
പാറശാല
കാൽപ്പന്തുകളിയുടെ ആവേശം വാനോളമുയർത്തിയ തീരപ്രദേശത്തെ ‘മാതൃകാ വേൾഡ്കപ്പ് ഫുട്ബോൾ’ ടൂർണമെന്റിൽ സ്വീഡൻ ജേതാക്കൾ. പോർച്ചുഗൽ ടീമിനെയാണ് സ്വീഡൻ പരാജയപ്പെടുത്തിയത്. അധികസമയത്തേക്ക് നീണ്ട മത്സരം ഗോൾരഹിത സമനിലയിലായതിനെ തുടർന്ന് ടോസിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. പൊഴിയൂർ എസ്എംആർസിയുടെ നേതൃത്വത്തിൽ തെക്കേ കൊല്ലങ്കോട് എസ്എംആർസി സ്റ്റേഡിയത്തിലാണ് എട്ടാമത് ഫിഫ മാതൃകാ ലോകകപ്പ് ഫുട്ബോൾ മത്സരം അരങ്ങേറിയത്. ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളുടെ ബാനറുകളിൽ പ്രാദേശിക ക്ലബ്ബുകൾ മാറ്റുരച്ചു. ‘സന്തോഷ് ട്രോഫി ഗ്രാമം' എന്നറിയപ്പെടുന്ന പൊഴിയൂരിൽനിന്ന് ഇന്ത്യൻ ദേശീയ ടീമിലേക്കും ഐഎസ്എൽ, സന്തോഷ് ട്രോഫി മത്സരങ്ങളിലേക്കും നിരവധി കളിക്കാരെ സംഭാവനചെയ്ത ക്ലബ്ബാണ് എസ്എംആർസി. 1998 മുതൽ തുടർച്ചയായി മാതൃകാ ലോകകപ്പ് നടത്തിവരുന്നു. സമാപനയോഗം കൊല്ലങ്കോട് ഇടവക വികാരി ഫാ. ഡൈസൻ യേശുദാസ് ഉദ്‌ഘാടനം ചെയ്‌തു. പൊഴിയൂർ എസ്ഐ അഖിൽ സമ്മാനവിതരണം നടത്തി. എസ്എംആർസി പ്രസിഡന്റ് ജോൺ ബോസ്‌കോ അധ്യക്ഷനായി. സെക്രട്ടറി അജീഷ് ആന്റണി, പൊയ്പള്ളിവിളാകം വാർഡ് അംഗം കൊഞ്ചാലീസ് തുടങ്ങിയവർ സംസാരിച്ചു.











0 comments