ഇനി പറക്കാം; സ്വന്തം ചിറകിൽ

കോർപറേഷനിൽനിന്ന് ഇലക്‌ട്രിക് വീൽചെയർ ലഭിച്ച ശങ്കർ മേയർ ആര്യ രാജേന്ദ്രനൊപ്പം സന്തോഷം പങ്കിടുന്നു
ബിമൽ പേരയം
Published on Oct 04, 2025, 12:01 AM | 1 min read
തിരുവനന്തപുരം
കൈ രണ്ടും തറയിലേക്കമർത്തി നിരങ്ങിയ ദുരിതകാലം അവസാനിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ശങ്കർ. ‘തനിക്ക് അഭിമാനം തന്റെ സർക്കാർ’ എന്ന് അർഹതപ്പെട്ട ആനുകൂല്യം നേടിയെടുക്കുന്പോൾ ശ്രീകാര്യം പൗഡിക്കോണം വട്ടക്കരിക്കകത്തുനിന്ന് വന്ന അന്പത്തേഴുകാരൻ പറഞ്ഞു. അമ്മ ശാരദയോടും സഹോദരി ലതയോടുമൊപ്പമാണ് ഭിന്നശേഷിക്കാർക്ക് കോർപറേഷൻ വിതരണം ചെയ്യുന്ന ഇലക്‌ട്രിക് വീൽചെയർ വാങ്ങാനെത്തിയത്. വർഷങ്ങൾക്കുമുന്പ് ശ്രീകാര്യം പഞ്ചായത്തായിരുന്നപ്പോൾ വോട്ട് ചെയ്യാൻ പോയ കഥയും ലത ഓർത്തു. ‘വീട്ടിൽനിന്ന് കോൺഗ്രസുകാർ ചുമന്നുകൊണ്ടുപോയി പോളിങ് ബൂത്തിലേക്ക്. വോട്ട് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആർക്കാ കുത്തിയതെന്ന ചോദ്യത്തിന് മറുപടി അരിവാളെന്നായിരുന്നു. അന്നവരുടെ മുഖം കാണണമായിരുന്നു’– ലതയുടെ വാക്കിൽ ചിരിപടർത്തി ശങ്കറും പറഞ്ഞു ‘ചാവോളം മാറ്റി ചിന്തിക്കാൻ പറ്റില്ല’. ഇനി സഹായമില്ലാതെ കവലയിലേക്ക് പോകാം, ചായ കുടിക്കാം, വെയിലുകൊള്ളാം. വലിയ സന്തോഷമായി.’
തനിയെ സ്‌കൂളിലേക്ക്
ഇനി തനിച്ച് സ്‌കൂളിലേക്ക് പോകാം, അമ്മയാണ് ഒപ്പം വന്നിരുന്നത്. ഇലക്‌ട്രിക് വീൽചെയറിൽ പായും ഞാൻ’– പറഞ്ഞറിയിക്കാവുന്നതിനുമപ്പുറം സന്തോഷമായിരുന്നു ശ്രീപ്രയാഗിനും. തിരുവല്ലം പുഞ്ചക്കരി വട്ടവിള പുത്തൻവീട്ടിൽ ശുചീകരണത്തൊഴിലാളിയായ സുഭാഷ്‌കുമാറിന്റെയും മിനിമോളുടെയും മകനാണ്. ഇലക്‌ട്രിക് വീൽചെയറൊന്നും സ്വപ്‌നംപോലും കാണാൻ കഴിയുമായിരുന്നില്ല കുടുംബത്തിന്. ഒക്കത്തിരുത്തിയും ഓട്ടോറിക്ഷയിലുമൊക്കെയാണ് മകനെ സ്‌കൂളിലേക്കും പുറത്തേക്കും കൊണ്ടുപോയിരുന്നത്. ‘അവൻ പറയുന്ന കേട്ടില്ലേ... ഇനി തനിച്ചുപോകാമെന്ന്. ഞാൻ കൂടെ ചെല്ലേണ്ടെന്ന്. ഇതിലപ്പുറമൊരു സന്തോഷമുണ്ടോ’– മിനിമോളുടെ കണ്ണ് നിറഞ്ഞു. ബിഎൻവി എച്ച്‌എസിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് ശ്രീപ്രയാഗ്.









0 comments