വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം
മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ആനുകൂല്യമായി 34.18 കോടി

തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് ബുദ്ധിമുട്ട് നേരിട്ട തൊഴിലാളികൾക്ക് മണ്ണെണ്ണ ആനുകൂല്യമായി 34.18 കോടി രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. തുറമുഖത്തെ പുലിമുട്ട് നിർമാണ കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് മുഖാന്തരം സൗജന്യനിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്തിരുന്നു. വിഴിഞ്ഞം സൗത്ത്, വിഴിഞ്ഞം നോർത്ത്, അടിമലത്തുറ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത വള്ളങ്ങൾക്കായിരുന്നു ആനുകൂല്യം. പുലിമുട്ട് നിര്‍മാണം നീണ്ടതിനെ തുടര്‍ന്ന് പദ്ധതി 2024 ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇതിന്റെ ഭാഗമായുള്ള തുകയാണ് അനുവദിച്ചത്. തുറമുഖ പദ്ധതിയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമാനുസൃത രജിസ്ട്രേഷൻ ഉള്ള 1256 എൻജിനുകൾക്കാണ് ആനുകൂല്യം ലഭിക്കുക. എത്രയും വേഗം തുക മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള നടപടിസ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.










0 comments