പാലംകടന്ന് തൊടുമലയിലേക്ക് ആനവണ്ടിയെത്തി

കുന്പിച്ചൽക്കടവ് പാലത്തിലൂടെ ആരംഭിച്ച കെഎസ്‌ആർടിസി ബസ് സർവീസ്
അഖിലേഷ് ആനാവൂർ
Published on Feb 14, 2026, 12:00 AM | 1 min read
വെള്ളറട
നെയ്യാർ സംഭരണിക്കപ്പുറത്ത് തുരുത്തായി മാറിയ തൊട്ടുമല ഗ്രാമത്തിലേക്ക് ആനവണ്ടിയെത്തി. പുറംലോകത്തേക്ക് ബസ് പിടിക്കാൻ ഇനിയിവർക്ക് കടത്തുവള്ളത്തിൽ കയറേണ്ട. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനുശേഷം കുമ്പിച്ചൽക്കടവ് പാലം തുറന്നതോടെയാണ് തൊടുമല വാർഡിൽനിന്ന് കെഎസ്ആർടിസി ബസ് സർവീസുകളും തുടങ്ങിയത്. കുരുത്തോലകൊണ്ട് അലങ്കരിച്ചെത്തിയ ആദ്യ ബസിനെ വെടിക്കെട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആർപ്പുവിളിച്ചാണ് തൊടുമല നിവാസികൾ വരവേറ്റത്. ദിവസം 4 സർവീസ് വെള്ളറട, കാട്ടാക്കട ഡിപ്പോകളിൽനിന്നായി ദിവസേന നാലു സർവീസാണ് കുമ്പിച്ചൽക്കടവിലെത്തുന്നത്. വെള്ളറട ഡിപ്പോയിൽനിന്ന് മൂന്നും കാട്ടാക്കട ഡിപ്പോയിൽനിന്ന് ഒന്നും. വെള്ളറട ഡിപ്പോയിൽനിന്ന് രാവിലെ ആറിന് ആരംഭിക്കുന്ന ആദ്യ സർവീസ് കൂട്ടപ്പു വഴി അമ്പൂരി കുമ്പിച്ചൽക്കടവിൽ എത്തിയശേഷം കുട്ടമല നെടുമ്പുല്ലിൽ കാട്ടാക്കട വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകും. രണ്ടാമത്തെ സർവീസ് ഏഴിന് തേക്കുപാറ അമ്പൂരി കുമ്പിച്ചൽക്കടവിലേക്കും തിരികെ കുടപ്പനമൂട്- വഴി കളിയിക്കാവിളയിലേക്കും മറ്റൊരു ബസ് നെയ്യാറ്റിൻകര റൂട്ടിലേക്കുമാണ്. കാട്ടാക്കട ഡിപ്പോയിൽനിന്നുള്ള ബസ് കള്ളിക്കാട് വഴി കുമ്പിച്ചൽക്കടവ് റൂട്ടിൽ സർവീസ് നടത്തും. പ്രാരംഭ സർവീസുകളുടെ പ്രവർത്തനം വിലയിരുത്തിയശേഷമായിരിക്കും കൃത്യമായ സമയക്രമം നിശ്ചയിക്കുക. ഉന്നതികളിലെ വിദ്യാർഥികൾക്കായി ട്രൈബൽ ഡിപ്പാർട്ട്‌മെന്റിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ വെള്ളറട ഡിപ്പോയിൽനിന്നുള്ള വിദ്യാവാഹിനി ബസിന് പുറമെയാണിവ. പാലം തുറക്കുംമുന്പ് ആറുകാണി -അണമുഖം -ചാക്കപ്പാറ വഴിയാണ് സർവീസ് പുരവിമലയിലേക്കും തെന്മലയിലേക്കും സഞ്ചരിച്ചിരുന്നത്.










0 comments