നാട് സാക്ഷ്യപ്പെടുത്തുന്നു ആതുരാലയത്തിന്റെ തിളക്കം

പൂന്തുറ പ്രൈമറി ഹെൽത്ത് സെന്ററിലെ പുതിയ കെട്ടിടം
എം പി ലിജു
Published on Oct 25, 2025, 12:00 AM | 1 min read
ചാല
‘‘ഫിസിയോതെറാപ്പിക്കായി സ്വകാര്യാശുപത്രികളെയും ക്ലിനിക്കുകളെയുമാണ് നേരത്തെ ആശ്രയിച്ചിരുന്നത്. വലിയ ചെലവായിരുന്നു. ഒരുപാട് ദൂരം യാത്രയും ചെയ്യേണ്ടിയിരുന്നു. ഇപ്പോൾ തൊട്ടടുത്തെ ആശുപത്രിയിൽ പോയാൽ മതി. 24 മണിക്കൂറും സേവനമുണ്ട്’’– പുത്തൻപള്ളി സ്വദേശി അലി ഫാത്തിമയുടെ വാക്കുകളിൽ മിന്നി പൂന്തുറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മികവിന്റെ തിളക്കം. ഒപ്പം നാടറിഞ്ഞ വികസനത്തിന്റെ ചിരിയും. 70 ലക്ഷം രൂപ ചെലവിലാണ് കോർപറേഷൻ പൂന്തുറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയ ഇരുനില കെട്ടിടം പണിതത്. ഓഫീസ്, ഫിസിയോതെറാപ്പി, പാലിയേറ്റീവ് കെയർ, ഇസിജി, നേത്ര പരിശോധന എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനമുണ്ട്. നാല് ലക്ഷം രൂപ വിനിയോഗിച്ച് ആശുപത്രി മുറ്റം ലാൻഡ്സ്‌കേപ്പ് ചെയ്ത് മോടിയാക്കി. ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു. ലിഫ്റ്റ് സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. ദിവസേന അഞ്ഞൂറിലധികം രോഗികൾ എത്തുന്നുണ്ട്. പുത്തൻപള്ളി വാർഡിന്റെ മാറിയമുഖം ആതുരാലയത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇടറോഡുകളും ശീതീകരിച്ച അങ്കണവാടികളുമെല്ലാം അത് സാക്ഷ്യപ്പെടുത്തുന്നു. വികലാംഗർക്കും വയോധികർക്കുമെല്ലാം സഹായമെത്തി.










0 comments