ആ സ്വപ്‌നം അതുലിന് സ്വന്തം

അതുൽ അജയ്
എം പി ലിജു
Published on May 16, 2026, 12:00 AM | 1 min read
ചാല
സെക്രട്ടറിയറ്റിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ ജോലിത്തിരക്കിനിടയിലും അതുൽ ഉള്ളിന്റെയുള്ളിൽ ഒരു സ്വപ്‌നം കാത്തുവച്ചിരുന്നു. 34 എന്ന മികച്ച റാങ്കുമായി ആ സ്വപ്നം കൈവെള്ളയിലെത്തിച്ചു അതുൽ. യൂണിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തിയ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) പരീക്ഷയിൽ 34–ാം റാങ്ക് എന്ന മികച്ച നേട്ടമാണ് കരമന തളിയൽ കൊല്ലവിള ലെയ്ൻ സരയുവിൽ അതുൽ അജയ് കൈവരിച്ചത്. കുട്ടിക്കാലംമുതൽ തുടർന്നുവന്ന പരന്ന വായനയും ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ശീലവും മത്സരപരീക്ഷകളെ കൂൾ ആയി കാണാൻ സഹായിച്ചു. തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് പഠനം പൂർത്തിയാക്കി. റെയിൽവേയിൽ ജൂനിയർ എൻജിനിയറായും ജോലി ചെയ്തു. തുടർന്ന് സെക്രട്ടറിയറ്റ് അസിസ്റ്റന്റായി ജോലി ലഭിച്ചു. ഇതിനിടയിലാണ് ഐഎഫ്എസ് പരീക്ഷ എഴുതുന്നതും ലിസ്റ്റിൽ ഇടംപിടിക്കുന്നതും. ജിഎസ്ടി ഉദ്യോഗസ്ഥനും മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന അജയകുമാറിന്റെയും അധ്യാപിക ഷീജ ജി നായരുടെയും മകനാണ്. സഹോദരി ആതിര അജയ് (അസി. പ്രൊഫസർ, ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജ്, കോഴിക്കോട്).










0 comments