തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം മനഃപൂർവം നിഷേധിക്കുന്നു: ബാലഗോപാൽ

തിരുവനന്തപുരം
തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം സർക്കാർ മനഃപൂർവം നിഷേധിക്കുകയാണെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ എല്ലാം കടമാക്കി പോയി എന്ന് പ്രചരിപ്പിക്കാനാണിത്. എൽഡിഎഫ് സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്കുള്ള അവസാന ഗഡുവായി 2000 കോടി നൽകാൻ തീരുമാനമെടുത്തതാണ്. മന്ത്രി ഫയലിൽ ഒപ്പിട്ടു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ അനുവാദം നൽകിയില്ല. 6300 കോടി രൂപ അന്ന് ഖജനാവിലുണ്ടായിരുന്നു. യുഡിഎഫ് സർക്കാരിന്റെ നിലപാട് തദ്ദേശസ്ഥാപനങ്ങളെ മുഴുവൻ പ്രതിസന്ധിയിലാക്കി. പകുതിയിലധികം തദ്ദേശസ്ഥാപനങ്ങളിൽ യുഡിഎഫാണ് ഭരിക്കുന്നത്. എൽഡിഎഫ് സർക്കാർ ആറു ലക്ഷം കോടിയിലധികം കടമാക്കി എന്നായിരുന്നു ആദ്യപ്രചാരണം. യഥാർഥത്തിൽ അത് 4.8 ലക്ഷം കോടിയേ വരുള്ളൂ. 2021 മുതലുള്ള ആദ്യ മൂന്നു വർഷം പ്രതിസന്ധിയുണ്ടായിരുന്നു. ആദ്യ മൂന്നു വർഷം ചെലവിട്ടത് യഥാക്രമം 1.63 ലക്ഷം കോടി, 1.59 ലക്ഷം കോടി, 1.60 ലക്ഷം കോടി എന്നിങ്ങനെയാണ്. എന്നാൽ, അവസാന രണ്ടു വർഷം ഇത് 1.73 ലക്ഷം കോടിയായും 1.93 ലക്ഷം കോടിയായും വർധിച്ചു. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലിത് 2.39 ലക്ഷം കോടിയായിരുന്നു. യുഡിഎഫിന്റെ പുതുക്കിയ ബജറ്റിൽ ചെലവ് വെട്ടിക്കുറച്ചിട്ടും 2.27 ലക്ഷം കോടിയുണ്ട്. കേരളത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതിയാണ് ഇത് കാണിക്കുന്നതെന്നും എ കെ ജി പഠനഗവേഷണ കേന്ദ്രം പുറത്തിറക്കിയ ‘വസ്‌തുതകളുടെ ധവളപത്ര’ത്തിന്റെ പ്രകാശനച്ചടങ്ങിൽ അദ്ദേഹം പറഞ്ഞു.










0 comments