എൽഎൽബി മൂല്യനിർണയം
എസ്എഫ്ഐയുടെ അനിശ്ചിതകാല സമരം തുടങ്ങി

എൽഎൽബി വിഷയത്തിൽ കേരള സർവകലാശാലയ്ക്ക് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം
തിരുവനന്തപുരം
കേരള സർവകലാശാലയ്‌ക്ക് കീഴിലുള്ള ലോ കോളേജുകളിൽ മൂല്യനിർണയത്തിൽ വരുത്തിയ വിദ്യാർഥിവിരുദ്ധ മാറ്റങ്ങൾക്കെതിരെ എസ്എഫ്ഐ അനിശ്ചിതകാല സമരം തുടങ്ങി. എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നിരുന്നു. പുനർമൂല്യനിർണയം ഒഴിവാക്കിയ തീരുമാനം സർവകലാശാല പുനഃപരിശോധിക്കുക, പുനർമൂല്യനിർണയത്തിനുള്ള ഫീസ് കുറയ്ക്കുക, പരീക്ഷ കഴിഞ്ഞ് ഏഴ് ദിവസത്തിനകം ആൻസർ കീ പുറത്തിറക്കുക, സപ്ലിമെന്ററി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിന് മുൻപ് റീവാല്യുവേഷൻ ഫലം പ്രസിദ്ധീകരിക്കുക, റീവാല്യുവേഷനിൽ 10 ശതമാനത്തിലധികം മാർക്ക് ഉയരുകയാണെങ്കിൽ ഫീസ് പൂർണമായി തിരികെ നൽകുക, അക്കാദമിക കലണ്ടർ കൃത്യമായി പുറത്തിറക്കുകയും അത് നടപ്പാക്കുകയും ചെയ്യുക, 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് ഉറപ്പുവരുത്തുക, ഒമ്പത്, 10 സെമസ്റ്റർ എൽഎൽബി വിദ്യാർഥികൾക്കായി പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടപ്പാക്കുക, അർഹമായ മെഡിക്കൽ ലീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എസ്എഫ്ഐ മുന്നോട്ടുവയ്‌ക്കുന്നത്. സർവകലാശാലാ അധികാരികൾ അനുകൂലമായ തീരുമാനം കൈക്കൊള്ളുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കി. ജില്ലാ സെക്രട്ടറി എം എ നന്ദൻ, പ്രസിഡന്റ് വിജയ് വിമൽ, ആർ ജി ആശിഷ്, സഞ്ജയ് സുരേഷ്, അവ്യ കൃഷ്ണൻ, എസ് ആനന്ദ്, റയാൻ, ഭാഗ്യ മുരളി, അസിക തുടങ്ങിയവർ സംസാരിച്ചു.









0 comments