വിദ്യാർഥി വിരുദ്ധ നയങ്ങൾ
സാങ്കേതിക സർവകലാശാലയിൽ എസ്‌എഫ്ഐ പ്രതിഷേധം

വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ എസ്എഫ്ഐ സാങ്കേതിക സർവകലാശാലയിലേക്ക് സംഘടിപ്പിച്ച മാർച്ച്
വഞ്ചിയൂർ
കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി എസ്‌എഫ്ഐ. വിദ്യാർഥികളെ ഗുരുതരമായി ബാധിക്കുന്ന ‘ഇയർ ഔട്ട്' സംവിധാനം അവസാനിപ്പിക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സമാധാനപരമായി വന്ന മാർച്ച് സർവകലാശാലയ്ക്കുമുന്നിൽ പൊലീസ് തടഞ്ഞു. വൈസ് ചാൻസലർ ഇല്ലാത്ത സാഹചര്യത്തിൽ ചുമതല രജിസ്ട്രാറുമായി നടത്തിയ ചർച്ചയിൽ 27ന് വിശദചർച്ച നടത്താമെന്ന് ഉറപ്പ് ലഭിച്ചു. ഇയർ ഔട്ട് സംവിധാനം റെഗുലേഷനിൽനിന്ന് പൂർണമായും ഒഴിവാക്കുന്നതുവരെ സമരം തുടരും. അസുഖംമൂലം ക്ലാസിൽ ഹാജരാകാൻ കഴിയാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും അത് അംഗീകരിക്കാതെ, കണ്ടോണേഷൻ ഇനത്തിൽ 2400 രൂപ ഈടാക്കുന്ന നടപടി സാമ്പത്തിക ഭാരമാണ്. കുട്ടികൾ ഇത് ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഉയർന്ന ഫീസ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് അധികൃതരുടെ വാദം. കോഴ്സ് പൂർത്തിയാക്കുന്നതിനിടയിൽ ഒരു വിദ്യാർഥി നിർബന്ധമായും 120 ആക്ടിവിറ്റി പോയിന്റുകൾ നേടിയിരിക്കണം എന്ന നിബന്ധനയിൽ പഠന നിലവാരമുള്ള കുട്ടികൾപോലും വീണ്ടും ഒരു വർഷംകൂടി പഠിക്കേണ്ടിവരും. ഇതിലെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് വിജയ് വിമൽ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ, എസ് കെ ആദർശ്, ടോണി കുര്യാക്കോസ്, ആര്യ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.










0 comments