സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; 80 വിദ്യാർഥികൾക്ക് പരിക്ക്

പരിക്കേറ്റ കുട്ടികളെ മന്ത്രി വി ശിവൻകുട്ടി ജനറൽ ആശുപത്രിയിൽ സന്ദർശിക്കുന്നു
കോവളം
വെങ്ങാനൂരിനുസമീപം സ്കൂൾ ബസ് മതിലിലും വൈദ്യുതക്കാലിലും ഇടിച്ച് എൺപതോളം വിദ്യാർഥികൾക്ക് പരിക്ക്. വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. ബുധൻ രാവിലെ ഒന്പതോടെ വിഴിഞ്ഞം–വെങ്ങാനൂർ റോഡിൽ കല്ലുവെട്ടാൻകുഴി പഴയ കെഎസ്ഇബി ഓഫീസിന് എതിർവശത്താണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഇടതുവശത്തെ മുൻഭാഗം തകർന്നു. വൈദ്യുതക്കാൽ തകർന്ന് ബസിനുള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകി. സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ പരിശോധനയ്ക്കുശേഷം തിരികെ വിട്ടു. ഒരു വിദ്യാർഥി ആശുപത്രി നിരീക്ഷണത്തിലാണ്. സഫർ (12), മുഹമ്മദ് നിഹാൽ (13), മുഹമ്മദ് അസ്‌ലം (11), സുബ്ഹാന (10), മുഹമ്മദ് റിസ്‌വാൻ (11), മുഹമ്മദ് ഹാഷിം (12), മുഹമ്മദ് റിയാസ് ഖാൻ (10), സജ്നാ ബീവി (14), മുഹമ്മദ് ആസിഫ് (10), മുഹമ്മദ് യൂസഫ് (12), അൽ അമീൻ (10), മുഹമ്മദ് ഷാഹിദ് (13), സിനാൻ (16), മുഹമ്മദ് സുഫിയാൻ (15), അഫ്സൽ (11), സഫ കാസിം (12), മുഹമ്മദ് ആസിഫ് (12), ബാസിത് (13), മുഹമ്മദ് ബിൻയാമിൻ (13), മുഹമ്മദ് യാസീൻ (14), സിനാൻ (13), മുഹമ്മദ് അബൂബക്കർ (16) തുടങ്ങിയവർക്കാണ് സാരമായി പരിക്കേറ്റത്. ബസിന്റെ കാലപ്പഴക്കവും വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോയതും രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കി. സ്കൂൾ ബസുകൾ അമിതവേഗത്തിലാണ് പോകുന്നതെന്ന പരാതിയുമുണ്ട്. അപകടമറിഞ്ഞ് രക്ഷിതാക്കൾ അപകടസ്ഥലത്തും ആശുപത്രിയിലും ഓടിയെത്തി. അപകടത്തെ തുടർന്ന് നിരവധി കുട്ടികൾ വിഴിഞ്ഞം ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി അധികൃതർ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 108 ഉൾപ്പെടെയുള്ള ആംബുലൻസുകളുംമറ്റും സജ്ജീകരിച്ചാണ് വിദ്യാർഥികളെ ജനറൽ ആശുപത്രിയിലേക്ക് ഉൾപ്പെടെ എത്തിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദുകുമാരി അടക്കമുള്ള ഡോക്ടർമാരുടെ സേവനം ഉൾപ്പെടെ ലഭ്യമാക്കി. പരിക്കേറ്റ കുട്ടികളെ ജനറൽ ആശുപത്രിയിൽ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു.









0 comments