ഭീഷണിയായി സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

ചിറയിൻകീഴ്
ചിറയിൻകീഴിൽ യാത്രക്കാർക്കും ഇതരവാഹനങ്ങൾക്കും ഭീഷണിയായി സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ജീവനക്കാർ തമ്മിലുള്ള കൈയാങ്കളിയും. ചിറയിൻകീഴ്–-ആറ്റിങ്ങൽ, ചിറയിൻകീഴ്–-കോരാണി റൂട്ടിലോടുന്ന ബസുകളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മിക്കപ്പോഴും സമയക്രമത്തിന്റെ പേരിലാണ് ജീവനക്കാർ തമ്മിലെ വാക്കേറ്റവും സംഘർഷവും. തർക്കത്തിന്റെ പേരിൽ തിരക്കേറിയ റോഡിൽ വാഹനം നിർത്തിയിട്ട് മറ്റുള്ളവർക്ക് യാത്രാ തടസ്സമുണ്ടാക്കുന്നതും പതിവാണ്. വേഗനിയന്ത്രണമുള്ള ഇടങ്ങളിലടക്കം അമിത വേഗത്തിലാണ് ബസുകൾ ചീറിപ്പായുന്നതെന്നും പരാതിയുണ്ട്. സമയക്രമം പാലിക്കാതെയുള്ള മത്സരയോട്ടം കാരണം കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായ അപകടങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. രണ്ടുപേരുടെ ജീവനും നഷ്ടപ്പെട്ടു. മിനിറ്റുകളുടെ വ്യത്യാസത്തിൽ ബസുകളോടുന്ന ചിറയിൻകീഴ് ആറ്റിങ്ങൽ റൂട്ടിലാണ് അപകടങ്ങളിലേറെയും. മൂന്ന് മാസംമുമ്പ് അമിത വേഗതയിലെത്തിയ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഓട്ടത്തിനിടെ ചില ഡ്രൈവർമാർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതായും ജീവനക്കാർ തട്ടിക്കയറുന്നതായും പരാതിയുണ്ട്. രണ്ട് മാസംമുമ്പ് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപക നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. പരിശോധന ശക്തമാക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.











0 comments