ആൾക്കൂട്ടവിചാരണ നടത്തി മൊട്ടയടിച്ച സംഭവം
പൊലീസ് പ്രതികളെ സഹായിച്ചെന്ന് ഇരകൾ

പെരുമ്പാവൂർ
പ്രതികളെ പൊലീസ് സഹായിച്ചെന്ന് ആൾക്കൂട്ടവിചാരണക്കിരയായി തല മൊട്ടയടിക്കപ്പെട്ട യുവാക്കൾ. പ്രതികൾ പൊലീസിലുള്ള സ്വാധീനം ഉപയോഗിച്ച് കേസ് ദുർബലപ്പെടുത്തിയെന്നും ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകുമെന്നും ഇരകളായ മഞ്ഞപ്പെട്ടി നീറിയാണിക്കൽ ഗോകുൽ ദീപക്, കണ്ടന്തറ പുത്തൻപുര ആൽബിൻ ഷാജി, മഞ്ഞപ്പെട്ടി കളപ്പോത്ത് വീട്ടിൽ മുഹമ്മദ് അൽഫാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെങ്കിലും അവർക്കെതിരെ നടപടിയെടുത്തിട്ടില്ല. പൊലീസിന്റേത് പ്രതികളെ സഹായിക്കുന്ന നിലപാടാണ്. തങ്ങളുടെ പേരിൽ ഒരു കോടതിയിലും കേസില്ല. അക്രമികളുടെ കൂട്ടത്തിൽ മുമ്പ് കേസിൽ പ്രതിയായി റിമാൻഡിൽ പോയവരുണ്ട്. റോഡിൽനിന്ന് പിടിച്ചുകൊണ്ടുപോയി ടോപ്സ് സോഡാകമ്പനിയുടെ മുറിയിലിട്ട് മർദിച്ചു. വെട്ടിയിട്ട മുടി തങ്ങളെക്കൊണ്ട് വാരിച്ചുവെന്നും മൂവരും പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഗോകുൽ ദീപക്കിന്റെ അമ്മ സിന്ധു ദീപക്, ആൽബിൻ ഷാജിയുടെ അമ്മ ജയ ഷാജി, മുഹമ്മദ് അൽഫാസിന്റെ ബാപ്പ മുഹമ്മദ് ഷെരീഫ് എന്നിവരും പങ്കെടുത്തു.
വ്യാഴാഴ്‌ച കണ്ടന്തറയിലായിരുന്നു സംഭവം. കോൺഗ്രസ് പ്രവർത്തകരായ കെ എ ശെരീഫ്, സാജിത്, മാഹിൻകുട്ടി, പി വി ഷമീർ, റഫീഖ്, കെ എ അൻവർ എന്നിവരാണ് കഞ്ചാവ് വിൽപ്പനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ടവിചാരണ നടത്തി യുവാക്കളുടെ തല മൊട്ടയടിച്ചത്. വെട്ടിയിട്ട മുടി അവരെക്കൊണ്ടുതന്നെ വാരിയെടുപ്പിച്ചു.










0 comments