മുസിരിസ് പൈതൃക പദ്ധതി: ബോട്ട് സർവീസ് താളം തെറ്റി

തട്ടുകടവ് ജെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന തകരാറിലായ ബോട്ടുകൾ
പറവൂർ
മുസിരിസ് പൈതൃക പദ്ധതിയിൽ വിനോദസഞ്ചാരികൾക്ക് ഉപയോഗപ്രദമാകേണ്ട ബോട്ടുകൾ തകരാർ പരിഹരിക്കാനാകാതെ തട്ടുകടവ് ജെട്ടിയിൽ നശിക്കുന്നു. പദ്ധതിക്കു കീഴിൽ 14 ബോട്ടുകളിൽ നാലെണ്ണമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അതിൽ രണ്ട് വലിയ ബോട്ടും ഒരു സ്പീഡ് ബോട്ടും അഞ്ചുപേർക്ക് കയറാവുന്ന ഒരു വാട്ടർ ടാക്സിയുമാണുള്ളത്.
കാലാവധി കഴിഞ്ഞ ആറ് ബോട്ടുകൾ ലേലം ചെയ്ത് മെറ്റൽ സ്ക്രാപ് ട്രേഡിങ് കോർപറേഷന് വിറ്റെങ്കിലും ഇതുവരേയും തട്ടുകടവ് ജെട്ടിയിൽനിന്ന് മാറ്റിയിട്ടില്ല. മാസങ്ങൾക്കുമുമ്പ് എൻജിൻ തകരാറിലായ നാല് ബോട്ടുകളും ജെട്ടിയിൽ കെട്ടിയിട്ടിട്ടുണ്ട്. ഇതിൽ രണ്ട് ബോട്ടുകളുടെ എൻജിൻ മാറ്റിസ്ഥാപിക്കാൻ, കഴിഞ്ഞ സർക്കാർ പണം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥ അനാസ്ഥ തടസ്സമായി. പൊടിപിടിച്ചും തുരുമ്പെടുത്തും ഇവ ബോട്ട്ജെട്ടിയിൽക്കിടന്ന് നശിക്കുകയാണ്.
മുസിരിസ് പദ്ധതിക്ക് കീഴിലെ പൈതൃക മ്യൂസിയങ്ങൾ സംയോജിപ്പിച്ചാണ് 2015ൽ ബോട്ട് സർവീസ് ആരംഭിച്ചത്. എറണാകുളത്ത് സർവീസ് നടത്തി കാലപ്പഴക്കം ചെന്ന ആറു ബോട്ടുകളാണ് പറവൂരിലെത്തിച്ചത്. കാലാവധി കഴിഞ്ഞതിനാൽ ഇവ ഉപയോഗിക്കരുതെന്ന് മാരിടൈം ബോർഡ് നിർദേശിച്ചിരുന്നു. ഇത് അവഗണിച്ചാണ് അന്ന് വി ഡി സതീശൻ എംഎൽഎയുടെ നിർദേശാനുസരണം പറവൂരിലെത്തിച്ചത്. പിന്നീട് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ബോട്ടുകളാണ് ഇന്നും സർവീസ് നടത്തുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച് പുതിയ ബോട്ടുകൾക്ക് ഓർഡർ കൊടുത്തിരുന്നു. അത് രണ്ട് മാസത്തിനകം എത്തും. പറവൂരും കൊടുങ്ങല്ലൂർ കോട്ടപ്പുറവും കേന്ദ്രീകരിച്ച് മൂന്ന് ബോട്ടുകൾവീതം സർവീസ് നടത്തിയാൽ മാത്രമേ രണ്ടിടത്തും എത്തുന്നവരെ പദ്ധതി പൂർണമായും കാണിക്കാനാകു. ജെട്ടിയിൽക്കിടന്ന് നശിക്കുന്ന നാലു ബോട്ടുകൾ പ്രവർത്തനസജ്ജമാക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെടണമെന്നും നഗരസഭാ പ്രതിപക്ഷനേതാവ് സി എ രാജീവ് ആവശ്യപ്പെട്ടു.










0 comments