കെഎസ്‌ആർടിസി ഡിപ്പോയിൽ ജലക്ഷാമം; ജീവനക്കാർ ഒരുമിച്ച് മണ്ണിനടിയിലായ കുളം വീണ്ടെടുത്തു

കോവളം : ജലക്ഷാമത്തിന് പരിഹാരം കാണാൻ കുളം വൃത്തിയാക്കാനിറങ്ങി കെഎസ്ആർടിസി ജീവനക്കാർ. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരാണ് ഡിപ്പോയ്ക്ക് ഉള്ളിൽ ഉപയോഗശൂന്യമായി കിടന്ന കുളം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. പണം കൊടുത്ത് വാങ്ങുന്ന ജലമാണ് ഡിപ്പോയിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഈ ജലം കുടിവെള്ളത്തിനും പ്രാഥമികാവശ്യങ്ങൾക്കും തികയാതെ വന്നതോടെയാണ് മൂന്ന് പതിറ്റാണ്ടിലേറെയായി മണ്ണിലടിയിലായിരുന്ന കുളം നവീകരിക്കാൻ ജീവനക്കാർ മുന്നോട്ട് വന്നത്.
ആവശ്യം അറിയിച്ചതോടെ കോർപ്പറേഷനും ഒപ്പം നിന്നു. കോർപ്പറേഷനിൽ നിന്നും ഒരു തുകയും ഇതിനായി അനുവദിച്ചു. ഇതേ തുടർന്ന് ജെസിബി സഹായത്തോടെ കുളം നവീകരണം ആരംഭിച്ചു. താഴ്ച കൂടുംതോറും തുക തികയാതെ വന്നതിനാൽ ജെസിബി ഒഴിവാക്കി ഡിപ്പോയിലെ ജീവനക്കാർ ഒറ്റക്കെട്ടായി ഇറങ്ങുകയായിരുന്നു.
ഏകദേശം 10 ആൾ താഴ്ചയിലെത്തിയപ്പോൾ മണ്ണും മാലിന്യങ്ങളുമായി ഇവിടെ നിന്നും മാറ്റിയത് 350 ലേറെ ലോഡാണ്. വരും ദിവസങ്ങളിൽ ഡ്യൂട്ടിയില്ലാത്തവരെ ഉൾക്കൊള്ളിച്ച് ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.










0 comments