സുലോചനയ്ക്കും മകനും ആശ്വാസമെത്തും

മന്ത്രി ജി ആർ അനിൽ സുലോചനയെയും മകനെയും സന്ദർശിച്ചപ്പോൾ
മംഗലപുരം
അടച്ചുറപ്പുള്ള വീടോ അവശ്യസൗകര്യങ്ങളോ ഇല്ലാതെ ജീവിക്കുന്ന പള്ളിപ്പുറം കട്ടച്ചിറക്കോണത്ത് സുലോചനയുടെയും മകൻ അനിയുടെയും വീട്ടിൽ മന്ത്രി ജി ആർ അനിലെത്തി. ഒരാഴ്ചയ്ക്കകം കുടുംബത്തിനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകി. സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി എം ജലീലാണ് അമ്മയുടെയും മകന്റെയും അവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നിർമാണത്തൊഴിലാളിയായിരുന്ന അനി (49) 15 വർഷംമുന്പ് ജോലിക്കിടെ കെട്ടിടത്തിനു മുകളിൽനിന്ന് വീണ് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. പഞ്ചായത്ത് വീട് അനുവദിച്ചെങ്കിലും ജോലിക്കു പോകാനാകാത്തതിനാൽ പണി പൂർത്തിയാക്കാനായില്ല. ചുവരുകൾമാത്രം പൂർത്തിയായ വീട്ടിൽ ഷീറ്റും ചാക്കുകളുംകൊണ്ട് മറച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. സാങ്കേതികപ്രശ്നങ്ങൾ കാരണം വീട്ടുനമ്പർ കിട്ടാത്തതിനാൽ വൈദ്യുതിയും കുടിവെള്ള കണക്ഷനും ലഭിച്ചിരുന്നില്ല. ഇതറിഞ്ഞാണ് സിപിഐ എം പ്രവർത്തകർ ഇടപെട്ടത്. ഞായർ പകൽ 11ഓടെയാണ് മന്ത്രി എത്തിയത്. ജലീൽ, ജില്ലാ പഞ്ചായത്തംഗം എസ് കാർത്തിക, അണ്ടൂർക്കോണം ലോക്കൽ സെക്രട്ടറി കെ സോമൻ, വാർഡ് അംഗം വി ജയചന്ദ്രൻ, അരുൺ ലാൽ, ഹാഷിം എന്നിവരും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസിലെ അർച്ചന കഴിഞ്ഞ തവണ വെള്ളൂർ വാർഡ് അംഗമായിരുന്നപ്പോൾ സുലോചനയേയും അനിയേയും സഹായിച്ചില്ല. നിലവിലെ വെള്ളൂർ വാർഡംഗം എൽഡിഎഫിലെ ജയചന്ദ്രനാണ് കുടുംബത്തിന് സഹായം നൽകാൻ ഇടപെട്ടത്.










0 comments