ആവേശം ഉയർത്തി നെടുമങ്ങാട് കൺവൻഷൻ

നെടുമങ്ങാട്: വികസനവും ക്ഷേമവും നേരിട്ടനുഭവിച്ച നൂറുകണക്കിന് ആളുകളെ സാക്ഷികളാക്കി നെടുമങ്ങാട് എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ. പെൻഷൻ ലഭിച്ചവരും സ്‌ത്രീസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. റോഡുകൾ നവീകരിക്കാനും സ്‌കൂളുകൾ ഹൈടെക്കാക്കിമാറ്റാനും ജില്ലാ ആശുപത്രിയുടെ സൗകര്യം മെച്ചപ്പെടുത്താനും ഇടപെടലുകൾ നടത്തിയ തങ്ങളുടെ എംഎൽഎയും മന്ത്രിയുമായ ജി ആർ അനിൽ വന്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ അവർക്ക് ഒരു സംശയവുമില്ല.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് മണ്ഡലം കൺവീനർ ആർ ജയദേവൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, മാങ്കോട് രാധാകൃഷ്ണൻ, ബി സത്യൻ, കെ പി പ്രമോഷ്, ചെറ്റച്ചൽ സഹദേവൻ, ജെ അരുന്ധതി, കെ എസ് അരുൺ, ഡോ. ഷിജൂഖാൻ, വി അമ്പിളി, ഇ എ സലിം, സതീശൻ മേച്ചേരി, കരിപ്പൂര് വിജയകുമാർ, നെടുമങ്ങാട് സുരേഷ്, ഉഴമലയ്ക്കൽ വേണുഗോപാൽ, സക്കറിയ തോമസ്, പനയ്ക്കോട് മോഹനൻ, കരിപ്പൂര് ഷാനവാസ്, ജാബിർഖാൻ, വിനോബ സുരേഷ്, റിയാസ്, വെമ്പായം നസീർ, അഡ്വ. വിജയൻ, ചീരാണിക്കര സുരേഷ്, തന്പാനൂർ രാജീവ് തുടങ്ങിയവരും പങ്കെടുത്തു.
മതനിരപേക്ഷപാരന്പര്യം സംരക്ഷിക്കപ്പെടണം: പുത്തലത്ത് ദിനേശൻ
നെടുമങ്ങാട്: കോൺഗ്രസുകാരെ ജയിപ്പിച്ചാൽ കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷപാരന്പര്യമാണ് തകർക്കപ്പെടുകയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ. ഇടതുപക്ഷം ദുർബലപ്പെട്ടാൽ നാട്ടിലെ ജനജീവിതത്തെയാണ് അത് ബാധിക്കുക. ജന്മിത്തകേരളത്തെ നവകേരളമാക്കി, അതിദാരിദ്ര്യം പരിഹരിക്കുന്ന സംസ്ഥാനമാക്കി മാറ്റിയത് ഇടതുപക്ഷമാണ്.
ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. വികസിതരാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ കൊണ്ടുവരണം. ഇതിനായി ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു.










0 comments