ad
Deshabhimani

മാതൃകാ കേന്ദ്രങ്ങൾ ശോച്യാവസ്ഥയിലേക്ക്‌; 
തിരിഞ്ഞുനോക്കാതെ മേയറും സംഘവും

ആറ്റുകാൽ  സീവേജ് പദ്ധതി കരാർ  കമ്പനി പ്രതിനിധികർ സ്ഥലം സന്ദർശിക്കുന്നു

ആറ്റുകാൽ സീവേജ് പദ്ധതി കരാർ കമ്പനി പ്രതിനിധികർ സ്ഥലം സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Feb 11, 2026, 04:29 AM | 1 min read

തിരുവനന്തപുരം ​

തലസ്ഥാനത്തെ മാതൃകാ കേന്ദ്രങ്ങൾ ശോച്യാവസ്ഥയിലേക്ക്‌ പോകുമ്പോൾ നടപടികളെടുക്കാതെ കോർപറേഷൻ ഭരണസമിതി.‍ നഗരത്തിലെ പ്രധാന ശ്മശാനമായ തൈക്കാട് ‘ശാന്തികവാടം’ നിശ്ചലാവസ്ഥയിലേക്ക് പോകുകയാണെന്ന മുന്നറിയിപ്പ്‌ പലതവണ നൽകിയിട്ടും പരിഹരിക്കാൻ നടപടി ഉണ്ടായില്ല. ഗ്യാസ് ശ്മശാനങ്ങൾക്കായുള്ള ഇന്ധന കുടിശ്ശിക തീർക്കുന്നതിൽ പുതിയ ഭരണസമിതി വരുത്തിയ വീഴ്ച ഇപ്പോഴും തുടരുകയാണ്‌. താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി ഡൽഹി യാത്രയിലിരുന്ന്‌ വാർത്താക്കുറിപ്പ്‌ ഇറക്കുക മാത്രമാണ്‌ മേയർ ചെയ്യുന്നതെന്നാണ്‌ ആക്ഷേപം. രണ്ടുവീതം വൈദ്യുത, ഗ്യാസ്‌ ചേംബർ, നാല്‌ വിറക്‌ ഫർണർ എന്നിങ്ങനെയാണ്‌ ശ്മശാനത്തിലുള്ളത്‌. എന്നാൽ ഇതിൽ മൂന്ന്‌ വിറക്‌ ഫർണർ മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌. ഇതിൽത്തന്നെ വിറകും തൊണ്ടും ഉപയോഗിച്ചുള്ള സംസ്കരണവും പ്രതിസന്ധിയിലാണ്‌. ദൂരസ്ഥലങ്ങളിൽനിന്ന് വൻതുക നൽകിയാണ്‌ വിറക് എത്തിക്കുന്നത്‌. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട അടിയന്തര മരാമത്ത് പണികൾ, വാർഷിക ബജറ്റ് തയ്യാറാക്കൽ, സ്ത്രീ സുരക്ഷാ പെൻഷൻ നടപടി എന്നിവ പൂർത്തിയാക്കാനോ പണി പൂർത്തിയാക്കിയ കരാറുകാർക്ക് ബില്ലുകൾ പാസാക്കി നൽകാനോ ഭരണസമിതി തയ്യാറായിട്ടില്ല. എൽഡിഎഫ്‌ അംഗങ്ങൾ ഇ‍ൗ വിഷയങ്ങൾ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചെങ്കിലും മേയർ ഗ‍ൗരവത്തിലെടുത്തില്ല.​


അനുമതി നൽകിയത്‌ കഴിഞ്ഞ ഭരണസമിതി

ആറ്റുകാൽ

സീവേജ് പദ്ധതി യാഥാർഥ്യമാകുന്നു ചാല ആറ്റുകാൽ നിവാസികളുടെ ഏറെ നാളെത്തെ ആവശ്യമായിരുന്ന സീവേജ് പദ്ധതി യാഥാർഥ്യമാകുന്നു. കഴിഞ്ഞ കോർപറേഷൻ ഭരണ സമിതി കാലത്ത് ഡിപിആർ തയ്യാറാക്കുകയും വാർഡുകളിലേക്ക് 158 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. പമ്പ് ഹൗസ് നിർമിക്കുന്നതിനായി ആറ്റുകാൽ ട്രസ്റ്റ് 15 സെന്റ് സ്ഥലം അനുവദിച്ചു. ആറ്റുകാൽ -കാലടി ആദ്യ ഭാഗത്തിനായി 65 കോടി രൂപയുടെ കരാർ നടപടികൾ പൂർത്തിയായി. ഫെബ്രുവരി മൂന്നിന് 37.70 കോടി രൂപയുടെ നിർമാണ കരാർ ഗുജറാത്ത് ആസ്ഥാനമായ ദിനേശ് ചന്ദ്ര ആർ ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കുകയും ചെയ്തു. സീവേജ് ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും സ്ഥലങ്ങൾ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home