മെഡിക്കൽ, നഴ്സിങ് സീറ്റ് വാഗ്ദാനം: 12 ലക്ഷം തട്ടിയ പ്രതി റിമാൻഡിൽ

തിരുവനന്തപുരം
വിവിധ കോളേജുകളിൽ മെഡിക്കൽ, നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് 12 ലക്ഷത്തോളം രൂപ തട്ടിയ പ്രതി റിമാൻഡിൽ. തൃശൂർ കൊടകര സ്വദേശി ജിന്റോ ജോയിയെ (33) ആണ് പൂജപ്പുര പൊലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് എഡ്യൂക്കേഷൻ കൺസൾട്ടൻസി നടത്തുന്ന അരുൺ കുമാർ എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ കൺസൾട്ടൻസി വഴി വന്നവർക്ക് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 12 ലക്ഷത്തോളം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിച്ചാണ് പണം തട്ടിയത്. പ്രവേശനം ലഭിക്കാത്തതോടെ കുട്ടികൾ പരാതിയുമായി വന്നപ്പോഴാണ് ഇയാൾ ഒരിടത്തും പണം അടച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതെന്ന് അരുൺകുമാർ പറഞ്ഞു. പ്രതിക്കെതിരെ തൃശൂരിലും സമാന പരാതികളുള്ളതായി പൊലീസ് പറഞ്ഞു. ദേശീയ നേതാക്കളുമായും കോളേജ് മാനേജ്മെന്റുകളുമായും അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. വിശ്വസിപ്പിക്കാൻ അവരോടൊപ്പമുള്ള ചിത്രങ്ങൾ കാട്ടിയിരുന്നെന്നും പരാതിയിലുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കും.










0 comments