മുതലപ്പൊഴിയിലും വിഴിഞ്ഞത്തും രക്ഷാപ്രവർത്തനം വൈകി
ജീവൻ നടുക്കടലിൽ; കണ്ണടച്ച് സർക്കാർ

ഫ്രീമോന്റെ അമ്മ അമ്പിളി അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ
ചിറയിൻകീഴ്/ കോവളം
മുതലപ്പൊഴിയിലും കോവളത്തും നാല് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട് കാണാതായതിലും പിന്നീട് രക്ഷാപ്രവർത്തനത്തിലും സർക്കാരിന് ഗുരുതരവീഴ്‌ച. യഥാസമയം കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിലും പിന്നീട് രക്ഷാപ്രവർത്തനം നടത്തുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രണ്ടിടത്തും വലിയ പ്രതിഷേധമാണ് ഉയർത്തിയത്. മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവർ രാത്രി കടലിൽപോയശേഷമാണ് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചത്. അപ്പോഴേക്കും കാലാവസ്ഥ മാറിക്കഴിഞ്ഞിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിലും വീഴ്‌ചയുണ്ടായി. കോസ്റ്റല്‍ പൊലീസ് എത്താൻവൈകിയതിനെതിരെ മത്സ്യത്തൊഴിലാളികളുടെ കുടുംബവും നാട്ടുകാരും അഞ്ചുതെങ്ങിൽ കോസ്റ്റല്‍ സ്റ്റേഷന്‍ ഉപരോധിച്ചു. അഞ്ചുതെങ്ങ്–പെരുമാതുറ റോഡും ഉപരോധിച്ചു. മന്ത്രി സി പി ജോൺ സ്ഥലം സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിൽ സർക്കാർ കാട്ടുന്ന അനാസ്ഥക്കെതിരെ മന്ത്രിക്കുമുന്നിൽ രോഷം അണപൊട്ടി. തിരച്ചിൽ ആരംഭിക്കാൻ വൈകിയത് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിഴിഞ്ഞത്തും രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് വാർഫിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇന്ധനമില്ലാത്തതിനാൽ ബോട്ട് ഉപയോഗിക്കാനാകില്ലെന്നാണ് അധികൃതർ നൽകിയ മറുപടി. പ്രതിഷേധം ശക്തമായതോടെ ഇന്ധനം എത്തിച്ചശേഷമാണ് മറൈൻ ആംബുലൻസ് കടലിലിറക്കിയത്.










0 comments