കോവളത്തിന് ഇനി ഭഗത് റൂഫസുണ്ട്

കോവളം: കോവളം മണ്ഡലത്തിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ച് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഭഗത് റൂഫസിന്റെ റോഡ്ഷോ. കല്ലിയൂർ ജങ്‌ഷനിൽനിന്നാരംഭിച്ച റോഡ്ഷോ എം വിജയകുമാർ ഉദ്ഘാടനം ചെയ്തു.
വെങ്ങാനൂർ, വെള്ളാർ, കോവളം, വിഴിഞ്ഞം, മുക്കോല, മുല്ലൂർ, പുളിങ്കുടി, ചപ്പാത്ത്, കൊച്ചുപള്ളി, പുതിയതുറ, പൂവാർ, പട്ടിയകാല, പരണിയം, കാഞ്ഞിരംകുളം, പയറ്റുവിള, ഉച്ചക്കട എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ബാലരാമപുരം ജങ്‌ഷനിൽ സമാപിച്ചു.
നേതാക്കളായ ടി എൻ സീമ, പി എസ് ഹരികുമാർ, എസ് അജിത്ത്, എ പ്രതാപചന്ദ്രൻ, പുല്ലുവിള സ്റ്റാൻലി, പാറക്കുഴി സുരേന്ദ്രൻ, സി കെ സിന്ധുരാജൻ, രാധാകൃഷ്ണൻ, കരുംകുളം വിജയകുമാർ, കോളിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു.
ചെറുപ്പത്തിന്റെ കരുത്ത്
മുപ്പത്താറുകാരനായ ഭഗത് റൂഫസ് വിഴിഞ്ഞം ആഴാകുളം സ്വദേശിയാണ്. നിയമസഭയിൽ കന്നിയങ്കം. 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ ജില്ലാ പഞ്ചായത്തിൽ ബിജെപിക്കുണ്ടായിരുന്ന ഏക അക്കൗണ്ട് പൂട്ടിച്ചുകൊണ്ടാണ് വരവറിയിച്ചത്. വെങ്ങാനൂർ ഡിവിഷനിൽ പരാജയപ്പെടുത്തിയതാകട്ടെ, ബിജെപിയുടെ നിലവിലെ സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെയും.
കോളേജ് വിദ്യാഭ്യാസകാലത്ത് യുവ ജനതാദളിലൂടെ പൊതുരംഗത്തേക്ക് എത്തിയ ഭഗത് റൂഫസ് എം ടെക് ബിരുദധാരിയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പരിസ്ഥിതി, ജൈവകൃഷി രംഗങ്ങളിലും സജീവമാണ്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേലിന്റെയും പരേതയായ ശൈലജയുടെയും മകനാണ്. ഭാര്യ അഞ്ജലി. മക്കൾ: ബ്രയാൻ റൂഫസ്, ബ്രൈഡൻ റൂഫസ്.











0 comments